തിരുവനന്തപുരം: മൈസൂര്‍ രാജാവ് ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിനെതിരെ നടത്തിയ ആദ്യ ആക്രമണത്തില്‍ പരാജയപ്പെട്ടു എന്നത് ശരിയാണെങ്കിലും രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പുസുല്‍ത്താന്‍ ഭാഗികമായി വിജയിച്ചുവെന്ന് ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശിഭൂഷന്റെ ഈ വെളിപ്പെടുത്തല്‍.
1789 ഡിസംബര്‍ 28ാം തിയതിയാണ് ടിപ്പുവിന് പരാജയമുണ്ടായത്. ഒരു കിടങ്ങിലേക്ക് ടിപ്പു സുല്‍ത്താന്‍ മറിഞ്ഞുവീഴുകയായിരുന്നു. കോട്ടയിലെ കിടങ്ങിനുള്ളിലെ ഗുഹകളില്‍ ഒളിച്ചിരുന്ന സൈന്യം പൊടുന്നനെ പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു. ഇത് ടിപ്പുവും സൈന്യവും പ്രതീക്ഷിച്ചില്ല. ആ ആക്രമണത്തിലാണ് ടിപ്പുവിന് തോറ്റ് പിന്‍മാറേണ്ടി വന്നത്.
എന്നാല്‍ 1790 മെയ് മാസത്തില്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പു വിജയിച്ചു. തിരുവിതാംകൂര്‍ നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചുകളയാന്‍ ടിപ്പുവിന് കഴിഞ്ഞു.. ടിപ്പു സുല്‍ത്താന്റെ സൈന്യം മുന്നേറി. പക്ഷെ ഈ വിജയവും താല്‍ക്കാലികമായിരുന്നു. അധികം വൈകാതെ ടിപ്പുവിന്റെ സൈന്യത്തെ ആലുവയില്‍ വെച്ച് തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം ഓടിച്ചു.
ആദ്യ ആക്രമണത്തില്‍ ടിപ്പുവിനെ തോല്‍പിച്ചു എന്ന കഥ രാജാക്കന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി പ്രചരിപ്പിക്കപ്പെട്ട കഥയാണ്. ടിപ്പു ആദ്യ ആക്രമണത്തില്‍ തോറ്റു എന്നത് ശരിയാണെങ്കിലും രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പുവിന് നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചുകളയാന്‍ സാധിച്ചു. പക്ഷെ ഈ വിജയം അധികം നീണ്ടുനിന്നില്ലെന്ന് മാത്രം. – ശശിഭൂഷണ്‍ പറയുന്നു.
അപ്രതീക്ഷിത വെള്ളപ്പൊക്കം കാരണം രണ്ടാമത് തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു തിരിച്ചുപോയി എന്നത് കെട്ടുകഥ
രണ്ടാമതും തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പുസുല്‍ത്താന് അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം കാരണം തിരിച്ചുപോകേണ്ടിവന്നു എന്നതും കെട്ടുകഥയാണ്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പുവിന്റെ സൈന്യം ആലുവയില്‍ വെച്ചുണ്ടായ വെള്ളപ്പൊക്കം കാരണം മുന്നേറാന‍് കഴിയാതെ തിരിച്ചുപോയി എന്നതാണ് കഥ. ഇത് കെട്ടുകഥയാണ്.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് പെരിയാറിന്റെ രണ്ട് കൈവഴികളിലും വെള്ളം ഉയര്‍ന്നുവെന്നും അതോടെ ടിപ്പുവിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നുമാണ് ഈ കെട്ടുകഥ. ഈ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം. രാമരാജബഹദൂര്‍ കുഞ്ചൈക്കുട്ടിപ്പിള്ള സര്‍വ്വാധികാരിയാണെന്ന ഒരു ഉപകഥയുമുണ്ട്. ഇതും കെട്ടുകഥയാണ്. ടിപ്പുവിനെ തടഞ്ഞുനിര്‍ത്താന്‍ കുഞ്ചൈക്കുട്ടിപ്പിള്ള കോതമംഗലത്തിനടുത്തുള്ള ഭൂതത്താന്‍ കെട്ട് എന്ന അണക്കെട്ട് തകര്‍ത്താണ് ഈ വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും അണക്കെട്ട് പൊട്ടിച്ചതിനിടയില്‍ കുഞ്ചൈക്കുട്ടിപ്പിള്ള മരിച്ചുവെന്നും കഥയുണ്ട്. പൂഞ്ഞാറിലെ രാജകുടുംബമാണ് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കൂടെ അണക്കെട്ട് പൊട്ടിക്കാന്‍ പോയത് എന്ന ഒരു കഥയുമുണ്ട്. മറ്റൊരു കഥ വെള്ളപ്പൊക്കത്തിന് കാരണം ഒരു യാഗമാണ് എന്നതാണ്. ഇതും കെട്ടുകഥ തന്നെ. ആലുവ പുഴയുടെ കരയില്‍ ഒരു യാഗം നടന്നു. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ അവിടെ വന്നു. ഈ യാഗത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ഈ വെള്ളപ്പൊക്കം ഉണ്ടായത് എന്നാണ് വാദം. ഇതിനൊന്നും ചരിത്രപരമായ തെളിവുകളില്ല. – ശശിഭൂഷണ്‍ പറയുന്നു.
കുഞ്ചൈക്കൂട്ടിപ്പിള്ള പമ്പയുടെ തീരത്ത് ജീവിച്ചിരുന്ന ആളാണ്. ഹരിപ്പാടിനുത്ത് വീയപുരത്താണ് ഇദ്ദേഹത്തിന്റെ ചിത. എന്തായാലും കുഞ്ചൈക്കുട്ടിപ്പിള്ള അണക്കെട്ട് പൊട്ടിച്ചു എന്നത് സിവി രാമന്‍പിള്ളയുടെ രാമരാജബഹദൂര്‍ എന്ന ചരിത്ര നോവലിലെ ഒരു ഭാവന മാത്രമാണ്. – ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.
വാസ്തവത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ടിപ്പു നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചെങ്കിലും തിരുവിതാംകൂര്‍ ദിവാനായ രാജാകേശവദാസിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം ആലുവയില്‍ ടിപ്പുവിന്റെ സൈന്യത്തെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ബ്രിട്ടീഷ് സൈന്യവും രാജാകേശവദാസിനൊപ്പം ചേര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ടിപ്പു തിരിച്ചോടി. ടിപ്പു ആദ്യം പോയത് പാലക്കാട്ടേക്കാണ്. അവിടെ ടിപ്പുവിന് കോട്ടയുണ്ടായിരുന്നു. ടിപ്പു അവിടെ അഭയം തേടി. പക്ഷെ രാജാകേശവദാസിന്റെ സൈന്യം ടിപ്പുവിന്റെ കോട്ട ആക്രമിച്ചു. ടിപ്പുവും പട്ടാളക്കാരും പുറത്തുചാടി. ഓടിപ്പോയ ടിപ്പുവിനെയും സൈന്യത്തെയും രാജാ കേശവദാസിന്റെ സൈന്യം പിന്തുടര്‍ന്ന് ഓടിക്കുകയായിരുന്നു. ബ്രിട്ടീഷ് സൈന്യവും രാജാ കേശവദാസിനെ സഹായിച്ചു. ഇക്കാര്യങ്ങള്‍ ആലുവയിലെ കാഞ്ഞൂര്‍ പള്ളിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു പകര്‍പ്പ് തൃശൂര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇതോടെ ടിപ്പു ശ്രീരംഗപട്ടണത്തിലേക്ക് തിരിച്ചോടി. എന്നാല്‍ ടിപ്പുവിനെ പിന്തുടര്‍ന്ന രാജാ കേശവദാസിന്റെ സൈന്യവും ബ്രിട്ടീഷുകാരും ചേര്‍ന്ന് ശ്രീരംഗപട്ടണത്തിലും ടിപ്പുവിനെ ആക്രമിച്ചു. പിന്നീട് അവിടെ ഒരു സന്ധിയുണ്ടായി. യുദ്ധം നിന്നു. പക്ഷെ അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇത്തവണ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ മറാത്ത സൈന്യവും ഹൈദരാബാദിലെ നിസാമിന്റെ സൈന്യവും ഉണ്ടായിരുന്നു. – ശശിഭൂഷണ്‍ വിവരിക്കുന്നു.
















