കൊച്ചി: ഭരണം നഷ്ടമായതോടെ എസ് എഫ് ഐക്കാര്‍ പഴയ ക്രോധവും കലാപവാസനയും പുറത്തെടുക്കുകയാമ്. കാലടി സര്‍വ്വകലാശാല വിസി സിസോ തോമസിന് റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം കേരളത്തെ ശരിയ്‌ക്കും ഞെട്ടിച്ചുകളഞ്ഞു. ഈ കൊലപാതരാഷ്‌ട്രീയത്തിന്റെ കാമ്പസ് ഇനി വെച്ചുപൊറുപ്പിക്കാനാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ കൊലപാതകവാസന ഇല്ലാതാക്കാന്‍ എസ് എഫ് ഐ എന്ന പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്ന ചോദ്യമാണ് ഉയരുന്നത്.
പണ്ട് വിസിയായി വന്ന ഇന്ത്യയുടെ യുഎസ് അംബാസഡര്‍ പോലുമായിരുന്ന ശ്രീനിവാസനെ എസ് എഫ് ഐക്കാര്‍ തള്ളിത്താഴെയിട്ടത് മറക്കാറായിട്ടില്ല. ശ്രീനിവാസന്‍ അന്ന് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. അതിന് ശേഷം മറ്റൊരു സംഭവം കേരളാ യുണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ടി. വിജയലക്ഷ്മി ടീച്ചര്‍ക്ക് നരകം സമ്മാനിച്ച എ.എ. റഹീമാന്റെ നേതൃത്വത്തില്‍ എസ് എഫ് ഐയുടെ പെണ്‍കുട്ടികള്‍ വരെ ടീച്ചറെ മുറിപൂട്ടിയിട്ട് തെറിയഭിഷേകം ചെയ്ത സംഭവവും മറക്കാറായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ഇത്തരം അക്രമം ഇനിയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. കാരണം കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന പുതിയ ട്രെന്‍ഡിനെ തടഞ്ഞുനിര്‍ത്തണമെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസം ഇനിയും സമരകലുഷിതം ആയിക്കൂടാ. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന കുട്ടികളും പഠന നിലവാരം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളു അനിവാര്യമാണ്.
കാലടി സർവ്വകലാശാലയിലെ എസ് എഫ് ഐ സമരത്തെ എന്തായാലും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. പത്ത് വർഷക്കാലം എസ് എഫ് ഐ എവിടെയായിരുന്നുവെന്നും ഈ സമരത്തിന് മുന്നില്‍ സർക്കാർ മുട്ട് മടക്കില്ലെന്നും മന്ത്രി പറഞ്ഞു.
തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കൈയ്യേറ്റം ചെയ്യാനാണ് എസ് എഫ് ഐ പ്രവർത്തകർ ശ്രമിച്ചതെന്നും പരിഹാരം നടപ്പാക്കാൻ സമരക്കാർ അനുവദിക്കുന്നില്ലെന്നും വി സി സിസ തോമസ്സും പ്രതികരിച്ചു. റോജി എം ജോണ്‍ ആർ എസ് എസിന്റെ നാവായെന്നും വിദ്യാർത്ഥികള്‍ വിസിക്ക് റീത്ത് വെച്ച് പ്രതിഷേധിച്ചെന്ന ആരോപണം തെറ്റെന്നും എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്‍റ് ആദർശ് എം സജി അഭിപ്രായപ്പെട്ടു.
സർവ്വകലാശാലയില്‍ പഠിപ്പിക്കാൻ അധ്യാപകരില്ല, കുടിവെള്ളം പോലും മലിനമാകുന്നു, ഗ്രാന്റുകള്‍ അനുവദിക്കുന്നതിലും കാലതാമസം തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തി 25 ദിവസമായി സർവകലാശാലക്കുള്ളില്‍ എസ് എഫ് ഐ നടത്തിയ സമരത്തിന്റെ മാനം മാറിയത് ഇന്നലെയായിരുന്നു. വിദ്യാർത്ഥികളും വി സിയും നേർക്ക് നേർ വന്നതോടെ സർവകലാശാലയില്‍ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ ഉണ്ടായ വാക് തർക്കം കൈയ്യാങ്കളിയിലെത്തി. വിദ്യാർഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാൻ പോലും വി സി സിസ തോമസ്സ് തയ്യാറാകുന്നില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇതിനിടെ ഡ്രാമ വിഭാഗത്തിലെ കുട്ടികള്‍ ലൈറ്റുകള്‍ പ്രവർത്തിക്കുന്നില്ലെന്നതിന്റെ പ്രതിഷേധ സൂചകമായി ഉപകരണങ്ങളില്‍ റീത്ത് വെച്ചു. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ, വിസിക്ക് റീത്ത് വെച്ചുവെന്ന ആരോപണം ഉയര്‍ന്നത്.
ഇതോടെയാണ് സമരത്തെയും സമരരീതിയെയും നിശിതമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചത്. അതേസമയം പ്രശ്നങ്ങള്‍ കേള്‍ക്കാൻ തയ്യാറാണെന്നും എന്നാല്‍ തന്റെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നുമാണ് താത്കാലിക വി സി സിസ തോമസ് പറയുന്നത്. വിസിക്ക് റീത്ത് വെച്ച എസ് എഫ് ഐ നടപടിക്കെതിരെ പൊതുജനരോഷം ആളിക്കത്താന്‍ തുടങ്ങിയതോടെ എസ് എഫ് ഐ നേതാക്കള്‍ ഒരു കാല്‍ പിന്നോട്ട് വെച്ചിട്ടുണ്ട്. വി സിക്ക് റീത്ത് വെച്ചെന്ന പ്രചാരണം എസ് എഫ് ഐ പൂർണ്ണമായി തള്ളിയിരിക്കുകയാണ്.
.
















