ബംഗളുരു : കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്ന് പേരെ വെടിവച്ച് കൊന്നു.വേട്ടയ്‌ക്കെത്തിയവരെന്നാരോപിച്ചാണ് വെടിവച്ചത്. എന്നാല്‍ ഈ വാദം തള്ളിയ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ ചാമ രാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനുളളിലാണ് സംഭവം. ഹാനൂരിലെ തൊമ്മിയാര്‍ പാളയം സ്വദേശികളായ അന്തോണി സ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ട മൂന്നുപേരും കാട്ടില്‍ വേട്ടയ്‌ക്ക് എത്തിയവരാണെന്നാണ് വനംവകുപ്പ് പറയുന്നത്. ഇവരില്‍ നിന്നും തോക്കും മാന്‍ ഇറച്ചിയും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു .എന്നാല്‍ വനംവകുപ്പിന്റെ ആരോപണം ശരിയല്ലെന്നും ഇവര്‍ മൃഗവേട്ടക്കാരല്ലെന്നും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. കാലികളെ അന്വേഷിച്ച് പോയവരാണ് ഇവരെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കൊലപാതകത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ഇവര്‍. ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് കോടി രൂപ വീതം നല്‍കണമെന്നും മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിഷേധിക്കുന്നവര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടക്കുന്നു.
വന്‍ പൊലീസ് സന്നാഹത്തെയാണ് മേഖലയില്‍ വിന്യസിച്ചിട്ടുളളത്.
















