കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വൈസ് ചാന്‍സലറുടെ പ്രതീകാത്മക സംസ്‌കാരം നടത്തിയ എസ്എഫ്‌ഐക്കാര്‍ ലക്ഷ്യമിട്ടത് ഡോ. സിസ തോമസിനെ വധിക്കാനെന്നും സൂചന. വിസിയെ ആക്രമിച്ചതും ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സിന്‍ഡിക്കേറ്റ് യോഗം നടന്ന വ്യാഴാഴ്ചയാണ് അക്രമം അരങ്ങേറിയത്.
എസ്എഫ്‌ഐയുടെ പ്രതിഷേധം രാത്രിയിലും തുടര്‍ന്ന സാഹചര്യത്തിലാണ് വിസി ഡോ. സിസ തോമസ് പോലീസ് സഹായത്തോടെ വീട്ടിലേക്ക് പോകാന്‍ പുറത്തേക്ക് ഇറങ്ങിയത്. ഈ സമയത്ത് എസ്എഫ്‌ഐക്കാര്‍ സിസ തോമസിന്റെ മുടിയില്‍ പിടിച്ചുവലിക്കുകയും ചവിട്ടുകയും കൈപിടിച്ച് തിരിക്കുകയും ചെയ്തു. വിസിയുടെ കാര്‍ തകര്‍ക്കാനും ശ്രമിച്ചു. കാറില്‍ ഇടിച്ച് ഡ്രൈവറുടെ ഇരുവശത്തെ ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. വൈസ് ചാന്‍സലറും ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രിയെയും ബന്ധപ്പെട്ടതോടെയാണ് പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദ്ദിക് മീണയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയത്. അതിനുശേഷം പുറത്തിറങ്ങുമ്പോഴാണ് അക്രമം അരങ്ങേറിയത്. സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നപ്പോള്‍ മുതല്‍ ഇവര്‍ പുറത്ത് ശവമഞ്ചമൊരുക്കി പ്രതീകാത്മക സംസ്‌കാരം നടത്തുകയായിരുന്നു. മരിച്ചുകിടക്കുന്ന വിസിയെ കെട്ടിപ്പിടിച്ച് കരയുന്ന ആഭാസങ്ങളും അരങ്ങേറിയിരുന്നു.
സിന്‍ഡിക്കേറ്റ് യോഗം തുടങ്ങിയ ശേഷം സ്വന്തം അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് പോകാനായി പുറത്തിറങ്ങിയ ഡോ. കെ. ഉണ്ണികൃഷ്ണനെ അര മണിക്കൂറോളം തടഞ്ഞുവച്ചു. പിന്നീട് പോ
ലീസ് ഇടപെട്ടാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. എസ്എഫ്‌ഐക്കാരുടെ അക്രമത്തില്‍ വിസിയുടെ ഓഫീസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്‌ഐ അക്രമത്തിനെതിരെ പോലീസില്‍ പരാതി നല്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
തങ്ങള്‍ക്കിഷ്ടമല്ലാത്തവര്‍ക്കെതിരേ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് എസ്എഫ്‌ഐക്കാര്‍. ഇതിനുമുമ്പും ഇത്തരത്തിലുള്ള ആഭാസ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 2016 മാര്‍ച്ച് 31ന് പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എന്‍. സരസു വിരമിച്ച ദിവസം കോളജ് അങ്കണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കുഴിമാടം നിര്‍മിച്ച് റീത്ത് വച്ചിരുന്നു. 2017 മാര്‍ച്ച് 20ന് എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്‌ഐ കത്തിച്ചിരുന്നു.
സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നിട്ടും പോലീസ് ഇവര്‍ക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിസ തോമസിന് നേരേ നടന്ന വധശ്രമത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
















