Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.
കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണം മൂലം നാട്ടുകാര്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിവിധ ഇടങ്ങളില്‍ എലിവേറ്റഡ് ഹൈവേകള്‍ക്ക് നീളം കൂട്ടാനും അടിപ്പാതകള്‍ നിര്‍മിക്കാനും അനുമതി ലഭിക്കും. വിഴിഞ്ഞം – നാവായിക്കുളം റിങ് റോഡ് പദ്ധതിക്ക് കാബിനറ്റ് അനുമതി നല്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചെന്നും അവര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഇവര്‍.

പരിസ്ഥിതി അനുമതി ലഭിച്ച വിഴിഞ്ഞം- നാവായിക്കുളം റിങ് റോഡിന് അടുത്ത കാബിനറ്റില്‍ അംഗീകാരമാകും. ഭൂമി വിട്ടുനല്കിയവര്‍ക്ക് നഷ്ടപരിഹാരം വേഗത്തിലാക്കും. കായംകുളത്ത് 2.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ അംഗീകരിച്ചു. ഹരിപ്പാട്ടും കരുനാഗപ്പള്ളിയിലും താലൂക്ക് ആശുപത്രികള്‍ക്കും ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിനും മുമ്പിലെ എലിവേറ്റഡ് ഹൈവേയുടെ നീളം കൂട്ടും. വടകര പഴങ്കാവില്‍ മേല്‍പ്പാലം നിര്‍മ്മിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അടിപ്പാത, എലിവേറ്റഡ് ഹൈവേ ആവശ്യങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ സന്ദര്‍ശിക്കും. പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയും കേന്ദ്രമന്ത്രി ഉറപ്പ് നല്കി.

ഒരു റൂട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ആവശ്യമായതിനാല്‍ സമയക്രമവും മറ്റു വിശദാംശങ്ങളും ഉടന്‍ അറിയിക്കും. വേഗം വര്‍ദ്ധിപ്പിക്കാന്‍ വളവുകള്‍ നിവര്‍ത്താനുള്ള ഭൂമി ഏറ്റെടുക്കലും സിഗ്നല്‍ നവീകരണവും നടപ്പാക്കും. ഓണം സ്‌പെഷല്‍ സര്‍വീസുകള്‍ കൂട്ടും, കോച്ചുകള്‍ 22 ആയി ഉയര്‍ത്തും.

 

Recent Posts