
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി. കേസിൽ കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയായിരുന്നു. അഞ്ച് പ്രതികളെ നേരത്തേ കോടതി വെറുതേവിട്ടിരുന്നു.
അരുൺ, ലല്ലു, രാജേഷ്, സനൽകുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നീ പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. കേസിലെ ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ അരുൺ (പരട്ട) അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. എട്ടാം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ഇയാൾ നേരത്തേ മരണപ്പെട്ടിരുന്നു. സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്‌പെഷ്യൽ കോടതി ജഡ്‌ജി ഷാജഹാനാണ് വിധി പറഞ്ഞത്.
കേസ് അപൂർവങ്ങളിൽ ഉൾപ്പെട്ടതല്ലെന്നും പ്രതികൾക്ക് പരമാവധി ഇളവ് അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സാജൻ പ്രസാദ് ശക്തമായി എതിർത്തു. പേട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 144 തൊണ്ടി വസ്‌തുക്കളും ആറ് തെളിവ് രേഖകളും ഹാജരാക്കി. പട്ടികജാതി – പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാനാണ് കുറ്റപത്രം സമർപ്പിച്ചത്.
2016 ഒക്ടോബർ ഏഴിന് പ്രതികൾ സംഘം ചേർന്ന് വിഷ്‌ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 18 വയസായിരുന്നു വിഷ്ണുവിന് പ്രായം. വിഷ്ണുവിന്റെ അമ്മ ബിന്ദു(40), അച്ഛന്റെ സഹോദരി ലൈല(50) എന്നിവര്‍ക്കും വെട്ടേറ്റു. പ്ലസ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ എത്തിയ വിഷ്ണുവിനെ സിപിഎം പ്രവര്‍ത്തകന്‍ ബിനു ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആക്രമണം തടയുന്നതിനിടയിലാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്.
ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ മഹിളാമോര്‍ച്ച ഭാരവാഹിയാണ് ബിന്ദു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണമ്മൂലയില്‍ ബിജെപി ശക്തമായ പ്രവര്‍ത്തനം തുടങ്ങിയതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. സിപിഎം ഗുണ്ടകളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് നിയോഗിക്കുന്നത് ഈ പ്രദേശത്തുള്ള ഗുണ്ടകളെയാണ്. കോളനിയില്‍ താമസിക്കുന്നവര്‍ സിപിഎം ഗുണ്ടകള്‍ക്ക് തലവരിപണം നല്‍കണം. ഇല്ലാത്തവരെ മര്‍ദ്ദിക്കുമായിരുന്നു.
ഗുണ്ടകളെക്കൊണ്ട് പൊറുതി മുട്ടിയതോടെയാണ് സിപിഎം വിട്ട് കുറച്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നത്. സ്ഥലത്ത് സമാധാന അന്തരീക്ഷം സംജാതമാകുന്നതിനിടയിലാണ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.