മുസ്ലിം ലീഗിനെ ചത്ത കുതിരയെന്നു നെഹ്‌റു വിശേഷിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും രഹസ്യമായും പരസ്യമായും ആരാധിച്ച ഇഷ്ടനായകനും സംഘടനയും സവര്‍ക്കറും ഹിന്ദു മഹാസഭയുമായിരുന്നു. ഇന്ന് ഭരണത്തില്‍ കയറാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ന്യൂനപക്ഷ സമുദായങ്ങളുടെ പ്രീതി നേടാനാണ് സവര്‍ക്കര്‍ വിരോധത്തിന്റെ രാഷ്‌ട്രീയവുമായി രണ്ടു കൂട്ടരും രംഗത്തിറങ്ങുന്നത്. നെഹ്‌റു രാഷ്‌ട്രീയമായ സ്വന്തം വീഴ്ചകള്‍ മറച്ചുവയ്‌ക്കാനായി, ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ നിരോധിച്ചു. ആര്‍എസ്എസിന് ഗാന്ധി വധവുമായി ബന്ധമില്ലെന്ന് നെഹ്റുവിനു അറിയാമായിരുന്നു. ഗാന്ധിവധത്തിലെ പ്രതികള്‍ സവര്‍ക്കര്‍ സ്ഥാപിച്ച ഹിന്ദു മഹാസഭക്കാരായിരുന്നുവെങ്കിലും, ആ സംഘടനയെ നിരോധിക്കാന്‍ തയ്യാറായതുമില്ല. ഒടുവില്‍ കോണ്‍ഗ്രസിലെ തന്നെ നേതാക്കന്മാരുടെയും പൊതുസമൂഹത്തിന്റെയും സമ്മര്‍ദ്ദത്തില്‍ ആര്‍എസ്എസിന്റെ നിരോധനം പിന്‍വലിക്കുകയും ചെയ്തു.
അതേ കാലത്തുതന്നെ, ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് 1948 സെപ്തംബര്‍ 11-ന് സര്‍ദാര്‍ പട്ടേല്‍ ഗുരുജി ഗോള്‍വള്‍ക്കര്‍ക്ക് കത്തെഴുതി: ‘ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ദേശഭക്തിപരമായ പ്രവര്‍ത്തനം തുടരാന്‍ കഴിയുക കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊണ്ടുമാത്രമാണെന്നും, അതില്‍നിന്ന് വേറിട്ടുനിന്നോ, കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ടോ അല്ലെന്നും എനിക്ക് പൂര്‍ണമായും ബോധ്യപ്പെട്ടിരിക്കുന്നു.’
നെഹ്‌റുവിന്റെ ആര്‍എസ്എസ് വിരോധത്തെക്കുറിച്ച് ബോധവാന്മാരായിരുന്ന സര്‍ദാര്‍ പട്ടേലും മറ്റു നേതാക്കളും, നെഹ്‌റു വിദേശത്തായിരുന്ന സമയത്ത്, 1949 ഒക്ടോബര്‍ 7-ന് ആര്‍എസ്എസിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയെ പ്രേരിപ്പിച്ചു. അങ്ങനെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അതിന്‍ പ്രകാരം പ്രമേയം പാസ്സാക്കി. നെഹ്‌റു തിരിച്ചെത്തിയപ്പോള്‍ ഇതില്‍ കുപിതനായി പ്രമേയം പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രമേയത്തില്‍ ചില ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ഈ വസ്തുതകള്‍ ഇന്നത്തെ കോണ്‍ഗ്രസ് മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
ഗാന്ധിവധക്കേസില്‍ ഗോഡ്‌സെ ഉള്‍പ്പെടെയുള്ള ഹിന്ദു മഹാസഭക്കാര്‍ പ്രതികളായിരുന്നു. ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ നാഥുറാം ഗോഡ്‌സെ ഹിന്ദു മഹാസഭയുടെ സജീവനേതാവും, ഹിന്ദു മഹാസഭയുടെ ഔദ്യോഗിക മാസികയായ ‘ഹിന്ദു രാഷ്‌ട്രീയ’യുടെ പത്രാധിപരുമായിരുന്നുവെന്ന് നെഹ്‌റു സര്‍ക്കാരിന് അറിയാമായിരുന്നു. അന്ന് ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷനായിരുന്നു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി; പിന്നീട് ലോക്‌സഭാ അധ്യക്ഷനായ, കമ്യൂണിസ്റ്റ് നേതാവായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ്. ഗാന്ധിവധം നടന്ന് അഞ്ചു മാസത്തിനുള്ളില്‍, 1948 ജൂലൈയില്‍, നെഹ്‌റു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ഹൈക്കോടതി ജഡ്ജിയുടെ പദവിയിയില്‍ അവരോധിച്ചു. അതേസമയം, ഗാന്ധിവധത്തിന്റെ പേരില്‍ ഹിന്ദു മഹാസഭയുടെ മറ്റു പ്രമുഖ നേതാക്കള്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടുകയായിരുന്നു. നെഹ്‌റു ഹിന്ദു മഹാസഭയെ നിരോധിച്ചുമില്ല. ഇതെല്ലാം ചരിത്രമാണ്, കോണ്‍ഗ്രസുകാര്‍ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രം.
ഹൈക്കോടതിയില്‍ നിന്നു വിരമിച്ചശേഷം ഹിന്ദു മഹാസഭാ പ്രവര്‍ത്തനം തുടര്‍ന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയെ കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി പ്രതിനിധിയായി ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചു ജയിപ്പിച്ചു. അങ്ങനെ ഹിന്ദു മഹാസഭാ അധ്യക്ഷനെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും മാറിമാറി സഹായിച്ചു. അദ്ദേഹത്തിന്റെ മകന്‍, ഹിന്ദു യാഥാസ്ഥിതികനായി വളര്‍ന്നുവന്ന, സോമനാഥ് ചാറ്റര്‍ജി പിന്നീട് കമ്യൂണിസ്റ്റ് നേതാവായി, പാര്‍ട്ടി പ്രതിനിധിയായി ലോക്‌സഭാ അധ്യക്ഷനുമായി.
ഇന്ന് മുസ്ലിം ലീഗിന്റെയും അവരുടെ അനുയായികളുടെയും വോട്ടിനുവേണ്ടി സവര്‍ക്കറെ തള്ളിപ്പറയാന്‍ പരസ്പരം മത്സരിക്കുന്ന അതേ ആവേശത്തോടെ ഹിന്ദു മഹാസഭാ നേതാവിനെ കയ്യിലെടുക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും മത്സരിച്ചു. ആദ്യം കോണ്‍ഗ്രസുകാരും പിന്നീട് കമ്യൂണിസ്റ്റുകാരും ആ മത്സരത്തില്‍ വിജയിച്ചു. ഇതും ചരിത്രമാണ്. ഹിന്ദു മഹാസഭയുടെ വോട്ടുബാങ്ക് കയ്യടക്കാനുള്ള ശ്രമത്തില്‍ ഇവരുടെ സെക്യുലര്‍ മുഖംമൂടി പലപ്പോഴായി അഴിഞ്ഞുവീണു. കോണ്‍ഗ്രസ് ശ്രമം അവസാനിപ്പിച്ചില്ല. 1970-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സവര്‍ക്കറോടുള്ള പ്രേമം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ പേരില്‍ സ്റ്റാമ്പ് ഇറക്കിക്കൊണ്ടാണ്.
1991 സെപ്തംബര്‍ 5-ന് ബിജെപി എം.പി. ബന്ദാരു ദത്താത്രേയ പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചു- ‘സവര്‍ക്കറുടെ പേരില്‍ സര്‍ക്കാര്‍ സ്റ്റാമ്പ് ഇറക്കുന്നുണ്ടോ?’ കോണ്‍ഗ്രസ് മന്ത്രി രാജേഷ് പൈലറ്റ്, സര്‍ക്കാര്‍ നിലപാട് അറിയിച്ചുകൊണ്ട് തന്റെ മറുപടിയില്‍ ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന മഹാനായ സ്വാതന്ത്ര്യസമരസേനാനി ജനപ്രിയമായി ‘വീര്‍ സവര്‍ക്കര്‍’ എന്നറിയപ്പെടുന്നു’ എന്ന് പ്രകീര്‍ത്തിക്കുകയും ‘അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, 1970 മെയ് 28-ന് സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്’ എന്ന് വ്യക്തമാക്കുകയും ചെയ്തു.
സവര്‍ക്കറോടും ഹിന്ദു മഹാസഭയോടുമുള്ള പ്രേമം മൂലം തുടര്‍ന്നുള്ള കാലമത്രയും ആര്‍എസ്എസിനെ എങ്ങനെയെങ്കിലും ഗാന്ധിവധത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയും, ഇഎംഎസ് മുതല്‍ പിണറായി വരെയുമുള്ള കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് നേതാക്കള്‍. പിന്നീട് ഏത് വര്‍ഷം മുതലാണ് സവര്‍ക്കറും ഹിന്ദു മഹാസഭയും ഇവര്‍ക്കു വേണ്ടാതായതും, ലീഗിനെ ‘മതേതരമാക്കി’ അവരുടെ പുറകെ പായുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതും എന്നൊക്കെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നത് രാഷ്‌ട്രീയചരിത്രം പഠിക്കുന്നവര്‍ക്ക് വിട്ടുനല്‍കുന്നു. കേരളത്തില്‍ രാഷ്‌ട്രീയ വിലപേശല്‍ നടത്താന്‍ ലീഗിന് കൂടുതല്‍ ശക്തിയുള്ളതിനാല്‍ രാഷ്‌ട്രീയ ഭൈമീകാമുകന്മാരുടെ പ്രണയം ഹിന്ദു മഹാസഭയില്‍ നിന്നു ലീഗിലേക്ക് മാറിയതില്‍ അത്ഭുതപ്പെടാനില്ല. നെഹ്‌റുവിന്റെ അധികാര രാഷ്‌ട്രീയത്തിനുവേണ്ടി സുഭാഷ് ചന്ദ്രബോസിനെയും ഡോ. അംബേദ്കറെയും തള്ളിപ്പറയുകയും, ഗാന്ധിജിയെയും പട്ടേലിനെയും തമസ്‌കരിക്കുകയും ചെയ്ത പാരമ്പര്യമുള്ള കോണ്‍ഗ്രസിന് പെട്ടെന്ന് ഒരു ദിവസം സവര്‍ക്കറെയും പുറംതള്ളാന്‍ വലിയ വൈമുഖ്യമുണ്ടാകില്ലല്ലോ.
ഡോ. അംബേദ്കറുടെ അവസാനകാലത്ത് ഇങ്ങ് കാസര്‍കോട്ട്, കമ്യൂണിസ്റ്റ് നേതാവായ എ.കെ. ഗോപാലനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നും, എന്നാല്‍ ഭണ്ഡാര ഉപതെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അംബേദ്കറെ ഏതുവിധേനയും തോല്‍പ്പിക്കണമെന്നും തീരുമാനമെടുത്തവരാണ് കോണ്‍ഗ്രസുകാര്‍. ‘നിങ്ങളുടെ വോട്ടു പാഴാക്കിയാലും വേണ്ടില്ല, അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. അംബേദ്കറെ അവസാനകാലത്ത് ദ്രോഹിച്ച ഇക്കൂട്ടരാണ് ഇന്ന് അംബേദ്കറെ ഉയര്‍ത്തിപ്പിടിക്കുന്നത്.
ചരിത്രത്തില്‍ ഈ രണ്ടു കൂട്ടരും ചെയ്ത മഹാപരാധങ്ങള്‍ ഇനിയുമുണ്ട്. സവര്‍ക്കറുടെ നിലപാടുകളുമായി പലര്‍ക്കും വിയോജിപ്പുണ്ടാകാം. പക്ഷേ സ്വാതന്ത്ര്യസമര പോരാളിയായി ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നരകിച്ച് വര്‍ഷങ്ങളോളം കഴിഞ്ഞ ത്യാഗിയാണ് അദ്ദേഹം എന്നത് മറക്കാനാവില്ല. ഇന്നത്തെ നേതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര യാതനകള്‍ അദ്ദേഹം അനുഭവിച്ചു. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി യുഡിഎഫും എല്‍ഡിഎഫും മത്സരിച്ച്, ത്യാഗികളായ നേതാക്കന്മാരെ ആക്ഷേപിക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുക പ്രയാസമാണ്. ചരിത്രവസ്തുതകളാണ് അവര്‍ക്കുള്ള മറുപടി.
















