സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ സവര്‍ക്കറുടെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള ചോദ്യോത്തരം ഉള്‍പ്പെടുത്തിയതിന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണ് എന്ന ചോദ്യവും, സവര്‍ക്കര്‍ എന്ന ഉത്തരവും നല്‍കിയെന്ന പേരിലാണ്, കാസര്‍കോട് ജില്ലയിലെ പള്ളത്തടുക്ക എയുപിഎസിലെ അധ്യാപകനായ ഗുരുപ്രസാദിനെ പൊതു വിദ്യാഭ്യാസ ഡയറക്ടറെക്കൊണ്ട് സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചത്. മുസ്ലിംലീഗ് നേതാവായ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ അടിയന്തര ഇടപെടലാണ് നടപടിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ചോദ്യോത്തരം തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകരാണെന്നും, ഇപ്പോള്‍ നടപടി നേരിട്ട ഗുരു പ്രസാദ് ഇത് ഡിഡിഇക്ക് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. എന്നിട്ടും ദേശീയ വീക്ഷണമുള്ള ആളായതിനാല്‍ ഗുരുപ്രസാദിനെ കരുതിക്കൂട്ടി ശിക്ഷിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.
ഈ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നതു പോലെ സവര്‍ക്കറെ പുകഴ്‌ത്തുകയല്ല ചോദ്യോത്തരത്തില്‍ ചെയ്തിരിക്കുന്നത്. സവര്‍ക്കറുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വസ്തുത പറയുക മാത്രമാണ് ചെയ്തത്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പോരാടിയതിന് രണ്ട് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കാലാപാനി എന്ന് അറിയപ്പെടുന്ന ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലിനു പുറമെ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജയിലിലും വീട്ടുതടങ്കലിലുമായി പതിറ്റാണ്ടുകള്‍ തടവനുഭവിച്ചയാളാണ് സവര്‍ക്കര്‍. ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത് ഏറ്റവും ഉചിതവുമാണ്. ദേശസ്‌നേഹിയായ ഒരാള്‍ക്കും ഇതിനോട് വിയോജിപ്പുണ്ടാവില്ല. പക്ഷേ സ്വാതന്ത്ര്യസമരകാലത്ത് തടവ് ശിക്ഷ എന്ന പേരില്‍ ജയിലില്‍ സുഖവാസം അനുഭവിച്ചവരുടെയും, സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തവരുടെയും, മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചവരുടെയും പിന്മുറക്കാര്‍ക്ക് സുഖിക്കുന്നതായിരിക്കില്ല സവര്‍ക്കറുടെ ത്യാഗം.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്തിനകത്തും പുറത്തുമായി സവര്‍ക്കര്‍ നടത്തിയ ധീരമായ പോരാട്ടത്തെയും ത്യാഗത്തെയും മഹാത്മാഗാന്ധിയും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നരസിംഹ റാവുവും അംഗീകരിച്ചിട്ടുള്ളതും പുകഴ്‌ത്തിയിട്ടുള്ളതുമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി സവര്‍ക്കറുടെ പേരില്‍ ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. അക്കാലം വരെ കോണ്‍ഗ്രസിന് സ്വീകാര്യനായിരുന്ന സവര്‍ക്കര്‍ ഇറ്റലിക്കാരിയായ സോണിയയുടെ വരവോടെയാണ് അനഭിമതനായത്. സോണിയയുടെ മകനായതുകൊണ്ടാവാം രാഹുല്‍, സവര്‍ക്കറെ അവഹേളിച്ച് നടക്കുന്നത്. രാജ്യദ്രോഹപരമാണ് ഈ നടപടി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയില്‍ മോചിതരാവുകയും, അവരില്‍നിന്ന് പണം കൈപ്പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൊച്ചുമക്കള്‍ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ ദാസനായി ചിത്രീകരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ അപഹാസ്യമായ ചരിത്രം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ്.
വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായിരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നതെങ്കിലും മുന്നണിക്ക് അകത്തുള്ള മുസ്ലിംലീഗിന്റെയും മുന്നണിക്ക് പുറത്തുള്ള ജമാഅത്തെ ഇസ്ലാമിയുടെയും പിടിയിലാണ് ഭരണം. ഇതിന്റെ പ്രതിഫലനമാണ് നിയമപരമായ ഉത്തരവാദിത്വം ആയിരുന്നിട്ടും സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കില്ലെന്ന് മുസ്ലിംലീഗിന്റെ മന്ത്രിമാരും, അവര്‍ക്ക് വീടുപണി ചെയ്യുന്ന ഒരു കോണ്‍ഗ്രസ് മന്ത്രിയും പറയുന്നത്. ഈ നിയമവിരുദ്ധ മനോഭാവത്തിനും നടപടിക്കും മുഖ്യമന്ത്രി വി. ഡി.സതീശനും കൂട്ടുനില്‍ക്കുകയാണ്. ഇത് ഒരേസമയം നിയമവിരുദ്ധവും ദേശവിരുദ്ധവുമാണ്. വീര സവര്‍ക്കറെ സംബന്ധിക്കുന്ന ഒരു കാര്യം ചോദ്യോത്തരമാക്കിയ അധ്യാപകനെതിരെ നടപടിയെടുത്തതും ഇതിന്റെ ഭാഗമാണ്. ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം. നിയമപരമായി ചോദ്യം ചെയ്യുകയും വേണം.
















