
ന്യൂദല്‍ഹി: 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ് എസിനെ നിരോധിച്ചതും ആര്‍എസ് എസ് നേതാക്കളെ ജയിലിടക്കുകയും ചെയ്ത് തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. ഈ തെറ്റില്‍ നിന്നും ഇന്ദിരാഗാന്ധി പാഠം പഠിച്ചു. പിന്നീടങ്ങോട്ട് എന്ത് പ്രധാന രാഷ്‌ട്രീയ തീരുമാനവും എടുക്കുന്നതിന് മുന്‍പ് ആര്‍എസ് എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുന്നത് പതിവായി. ആര്‍എസ് എസിന്റെ സമ്മതം മുന്‍കൂറായി വാങ്ങിയ ശേഷം മാത്രം ഏത് രാഷ്‌ട്രീയ തീരുമാനവും നടപ്പാക്കുക എന്ന് വന്നു.
1980ല്‍ ഇന്ദിരാഗാന്ധി 353 സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നില്‍ ആര്‍എസ് എസ് സഹായമുണ്ടായിരുന്നുവെന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ അനില്‍ ബാലി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയും ഇക്കാര്യം പരസ്യമായി പറഞ്ഞില്ലെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ സൂചിപ്പിച്ചിരുന്നതായി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ നീരജ ചൗധരി വെളിപ്പെടുത്തുന്നു.
എന്നാല്‍ ആര്‍എസ് എസിന്റെ കരുത്തറിയാത് ആ സംഘടനയെ ബാലിശമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ഒരു രാഷ്‌ട്രീയസമ്മേളനത്തില്‍ ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്.
“ആര്‍എസ്എസ് വളരെ നേരത്തെ ഇല്ലാതായി. വമ്പന്‍ മൂലധനം ആര്‍എസ്എസിനെ വിഴുങ്ങി. അദാനി, അംബാനി എന്നിവരുള്‍പ്പെട്ട വന്‍ബിസിനസ് ശക്തികള്‍ ആർഎസ്‌എസിനെ പിടിച്ചെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു. ആർഎസ്‌എസ് വളരെ മുമ്പുതന്നെ ഇല്ലാതായി. ആർഎസ്‌എസ് എന്തായിരുന്നു? ആർഎസ്‌എസ് എന്നത് ഇന്ത്യയിലെ ചെറുകിട ബിസിനസുകാരന്റെ സംഘടനയായിരുന്നു. സ്വർണ്ണപ്പണിക്കാരൻ, രത്നവ്യാപാരികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആര്‍എസ്എസ്. ആ ആര്‍എസ്എസ്സ്. മരിച്ചു. അത് പോയി. അവർ ലാത്തികളുമായി അവിടെ നിൽക്കുന്നു, സ്വയം വിഡ്ഢികളാക്കുന്നു. ഒരു യഥാർത്ഥ ശക്തി എന്ന നിലയിൽ ആർഎസ്‌എസ് മരിച്ചു. ഇപ്പോൾ ആർഎസ്‌എസ് വലിയ മൂലധനശക്തികളുടെ കയ്യിലെ ഉപകരണമാണ്.”- വിവാദ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
“ഞാന്‍ സംസാരിക്കുന്നതുപോലെ പ്രധാനമന്ത്രി ഒരു സംഭാഷണം നടത്തുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പ്രധാനമന്ത്രി എന്തുകൊണ്ടാണ് പത്രസമ്മേളനങ്ങൾ നടത്താത്തതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് എനിക്ക് വളരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു. അതില്‍ ഒരു മാർക്കറ്റിംഗ് തന്ത്രമുണ്ടെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പം അഞ്ച് മിനിറ്റ് മുറിയിൽ ഉണ്ടായിരുന്നപ്പോള്‍ ഒരു കാര്യം ഉറപ്പായി… അദ്ദേഹത്തിന് മാധ്യമങ്ങളെ നേരിടാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി.”- ഈ വിവാദ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മോദിയെയും അധിക്ഷേപിച്ചിരുന്നു.