വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്‌ക്ക് നിയന്ത്രണമുണ്ടെന്നും അത് താൻ നിലനിർത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രസ്താവിച്ചു. ട്രൂത്ത് സോഷ്യൽ എന്ന മാധ്യമത്തിൽ സംസാരിക്കവെ, യുഎസ് നാവിക ഉപരോധത്തിന്റെ വിജയത്തെ അദ്ദേഹം പ്രശംസിച്ചു. അത് ഉരുക്ക് മതിൽ ആയി പ്രചരിപ്പിക്കപ്പെടുന്നുവെന്നും ഇറാന് അതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ ഇറാൻ ഇനി മിഡിൽ ഈസ്റ്റിലെ ഭീഷണി അല്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്, അള്ളാഹുവിന് സ്തുതി എന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വാദത്തെ ശക്തമായി നിരാകരിച്ച് മിഡിൽ ഈസ്റ്റിലൂടെയുള്ള ചരക്കുകളുടെ ഒഴുക്കിന് തന്ത്രപ്രധാനമായ ജലപാത അമേരിക്ക നിയന്ത്രിക്കുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടത് ഇതാദ്യമല്ല.
അതേ സമയം ഇറാനിയൻ തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച പനാമ പതാകയുള്ള ഒരു കപ്പലിന് നേരെ ഒമാൻ ഉൾക്കടലിൽ തങ്ങളുടെ സൈന്യം വെടിയുതിർത്തതായി ഈ ആഴ്ച ആദ്യം യുഎസ് സൈന്യം പറഞ്ഞിരുന്നു. കപ്പൽ നിർത്താനുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതായും, തുടർന്ന് ഒരു അമേരിക്കൻ ഹെലികോപ്റ്റർ , കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് മിസൈലുകൾ തൊടുത്തുവിടുകയും, അങ്ങനെ കപ്പൽ പ്രവർത്തനരഹിതമാവുകയും ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. കപ്പലിലെ ജീവനക്കാർക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നില്ല.
കൂടാതെ ഉപരോധം മറികടക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ തിരിച്ചുവിട്ടതായും മൂന്ന് അനുസരിക്കാത്ത കപ്പലുകൾ പ്രവർത്തനരഹിതമാക്കിയതായും, രണ്ടെണ്ണം കയറ്റിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നിലവിൽ രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒരു ആക്രമണ കപ്പലും ഉൾപ്പെടെ 15 ലധികം യുദ്ധക്കപ്പലുകൾ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും യുഎസ് നാവികസേന അറിയിച്ചു.
















