
കൊല്ലം: കൊല്ലം പോർട്ടിന്റെ തീരത്തടുപ്പിച്ച വിദേശചരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തിൽ ചീഫ് എന്‍ജിനീയർക്ക് ദാരുണമായി പൊള്ളലേറ്റു. ഉത്തർപ്രദേശ് സ്വദേശിയായ സത്യപ്രകാശ് (40) ആണ് അപകടത്തിൽപ്പെട്ടത്. മുഖത്തും ശരീരമാസകലവും സാരമായി പൊള്ളലേറ്റ ഇയാളെ തീരദേശ പോലീസിന്റെയും തുറമുഖ ജീവനക്കാരുടെയും നേതൃത്വത്തിൽ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നും അരിയുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുറപ്പെട്ട ‘ഐഒഎൽ സഫയർ’ എന്ന കൂറ്റൻ ചരക്കുകപ്പലിലാണ് ഇന്ന് ഉച്ചയോടെ നാടിനെ നടുക്കിയ സംഭവം നടന്നത്. സമുദ്രസഞ്ചാരത്തിനിടെ എഞ്ചിൻ റൂമിലെ ജനറേറ്ററിന് സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ 23-ാം തീയതിയാണ് കപ്പൽ അടിയന്തരമായി കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. തുടർന്ന് തകരാറിലായ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി വെൽഡിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. വെൽഡിങ് നടത്തുമ്പോഴുണ്ടായ തീപ്പൊരിയിൽ നിന്ന് വാതകം ചോർന്ന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.