മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് അമീറ ഐഷാ ബീഗം എന്ന സ്ത്രീയാണെന്ന് സൂചന .
പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അമീറ. തൃശൂർ ചെറുതുരുത്തി സ്വദേശിയാണ് ഇവർ.മന്ത്രിക്ക് ഇമെയിൽ തയ്യാറാക്കി നൽകിയത് അമീറയാണ്. അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഇവർ ആശയവിനിമയം നടത്തിയിരുന്നു.
ഇമെയിൽ കോപ്പി ഇവർക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് അമീറയുടെ പേര് ഉയർന്നുവന്നത്. ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മന്ത്രിയെ പരിചയപ്പെട്ടത് എന്നാണ് അമീറ ഐഷാ ബീഗം നൽകുന്ന വിശദീകരണം. പ്രതിഫലം വാങ്ങാതെയാണ് കാര്യങ്ങൾ ചെയ്തതെന്നും ഇവർ പറഞ്ഞു. ഔദ്യോഗിക പദവിയിലില്ലാത്ത ഒരാൾക്ക് സർക്കാരിന്റെ അന്താരാഷ്‌ട്ര ആശയവിനിമയത്തിൽ പങ്കാളിയാകാൻ ആരാണ് ചുമതല നൽകിയതെന്നാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം.
‘മെസ്സിയുടെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, മാർക്കറ്റിങ് ഹെഡ് ലിയാൻഡ്രോ പീറ്റേഴ്‌സൺ എന്നിവരുമായാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇ-മെയിൽ അയക്കാനുള്ള മാറ്ററുകൾ മന്ത്രിക്കുവേണ്ടി ഞാനാണ് തയ്യാറാക്കിയിരുന്നത്’ -അമീറ ഐഷാ ബീഗം ‘മാതൃഭൂമി’യോട് പറഞ്ഞു.
ഫുട്‌ബോൾ തനിക്കും ആവേശമാണ് . ഖത്തറിൽ ലോകകപ്പ് കാണാൻപോയിരുന്നു. അസോസിയേഷനുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ആവേശത്തോടെ സ്വീകരിച്ചതാണെന്നും ഇത് പ്രതിഫലംവാങ്ങി ചെയ്ത കാര്യമല്ലെന്നും അമീറ ഐഷാ ബീഗം പറഞ്ഞു.











