കണ്ണൂർ: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാൻ തലശ്ശേരി കോടതി ഉത്തരവിട്ടു. സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള റിപ്പോർട്ടും അന്വേഷണ സംഘം കോടതിയിൽ നൽകിയിട്ടുണ്ട്.
ഊന്നുകല്ല് ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ആയങ്കിക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് പോലീസ് ആലോചിക്കുന്നത്. വരുംദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. കാപ്പ ചുമത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കർശനമായ മറ്റ് വകുപ്പുകൾ ചുമത്തി പ്രതിയെ തടവിൽ തുടരാൻ ശ്രമിക്കാനാണ് നീക്കം.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 11:30-ഓടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണം. അതേസമയം, കേസിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പിടിച്ചെടുത്ത ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ അടക്കമുള്ള വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സൈബർ പോലീസ് എടുത്ത കേസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂർ താളിക്കാവിലുള്ള ഒരു അഭിഭാഷക ദമ്പതികളുടെ വസതിയിൽ നിന്നാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിന് ശേഷം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
















