Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍ :ചൊക്ലി പഞ്ചായത്ത് യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖ കുഴഞ്ഞു വീണ് മരിച്ചു.പിണറായി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയുളള ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് മരണം. സ്ഥലമാറ്റത്തിന്റെ ആഘാതം താങ്ങാനാകാതെ മനോവിഷമം മൂലമാണ് മരണം എന്നാണ് സി പി എം ആരോപണം.മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റം എന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് പ്രകടനം നടത്തി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ചൊക്ലി പഞ്ചായത്തിലെ യോഗത്തിനിടെ ദീപ കുഴഞ്ഞുവീണത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.ചൊക്ലിയില്‍ നിന്ന് പിണറായി പഞ്ചായത്തിലേക്ക് ദീപയെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് കിട്ടിയതിന് പിന്നാലെ ഉണ്ടായ മനോവിഷമം ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പ് ദീപയെ മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളും ദൂര കൂടുതലും ചൂണ്ടിക്കാട്ടി അപേക്ഷിച്ചപ്പോള്‍ ഉത്തരവ് മരവിപ്പിച്ചു. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിനി ദീപ ലേഖ അഞ്ചു മാസം മുമ്പാണ് ചൊക്ലി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി എത്തുന്നത്.

സര്‍ക്കാര്‍ ജീവനക്കാരെ കൊലയ്‌ക്ക് കൊടുക്കുന്ന സ്ഥലംമാറ്റം ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു. രാഷ്‌ട്രീയ വിരോധമാണ് സ്ഥലംമാറ്റത്തിന് കാരണമെന്ന് സി പി എം ആരോപിച്ചു.

Recent Posts