പെൻസിൽവേനിയ: ഫൊക്കാന കൺവെൻഷനിൽ വിസ്മയങ്ങൾ ഒന്ന് ഒന്നായി തീർക്കുകയാണ് .ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്നപ്പോൾ അമേരിക്കൻ മണ്ണിൽ പിറന്നത് അപൂർവമായൊരു സാംസ്കാരിക വിസ്മയം. ഫൊക്കാനയുടെ അന്താരാഷ്‌ട്ര കൺവെൻഷന്റെ ഭാഗമായി കലഹാരി കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ ബൃഹത്തായ മോഹിനിയാട്ട അവതരണം ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി.അമേരിക്കയിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ കൂട്ടായ്‌മയും കേരളത്തിന്റെ പാരമ്പര്യ കലകളോടുള്ള അവരുടെ അടുപ്പവും ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതായി മാറി ഈ ചരിത്രാവതരണം.
പ്രശസ്ത നൃത്താധ്യാപിക ഗുരു ബീനാ മേനോന്റെ നേതൃത്വത്തിലും പരിശീലനത്തിലുമാണ് ആയിരത്തിലേറെ നർത്തകർ മോഹിനിയാട്ടത്തിന്റെ ചുവടുകൾ ഒരുമിച്ച് അവതരിപ്പിച്ചത്.വെള്ള നിറത്തിലുള്ള വേഷവിധാനത്തിലും പരമ്പരാഗത ആഭരണങ്ങളിലുമായി നർത്തകർ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ കലഹാരി വേദി കേരളത്തിന്റെ സ്വന്തം നൃത്തപാരമ്പര്യത്തിന്റെ മനോഹരമായൊരു ദൃശ്യാവിഷ്കാരമായി മാറി. ചുവടുകളുടെയും കൈമുദ്രകളുടെയും ഭാവങ്ങളുടെയും ഏകോപനം കാണികൾക്ക് വേറിട്ട അനുഭവമായി.
കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തെ ലോകവേദിയിൽ.കൂടുതൽ ശ്രദ്ധേയമാക്കുന്നതിനൊപ്പം, പുതുതലമുറ പ്രവാസി മലയാളികൾക്ക് മാതൃസംസ്കാരവുമായി ബന്ധം നിലനിർത്താനുള്ള ശക്തമായ സന്ദേശം കൂടിയാണ് ഈ ഗിന്നസ് നേട്ടം നൽകുന്നത്.
ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക മുഹൂർത്തങ്ങളിലൊന്നായി മാറിയ മോഹിനിയാട്ടം, പ്രവാസി മലയാളികളുടെ കൂട്ടായ്‌മയുടെ ശക്തിയും കേരളീയ കലാപാരമ്പര്യത്തോടുള്ള സ്നേഹവും ഒരേസമയം അടയാളപ്പെടുത്തി.
.
















