India

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ (FCRA) കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതികൾ മിഷനറി സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പതിറ്റാണ്ടുകളായി ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വിദേശ സഹായങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങൾ അനാവശ്യമായി തടസ്സപ്പെടുത്താൻ പാടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി. മിഷനറി, വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സംഘടനകൾ ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകളുമായി അർത്ഥവത്തായ കൂടിയാലോചന നടത്തിയ ശേഷമേ എഫ്‌സിആർഎ ചട്ടക്കൂടിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ നടപ്പാക്കാവൂ എന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

രജിസ്ട്രേഷൻ, പുതുക്കൽ, അനുമതി നടപടികൾക്ക് വ്യക്തവും സമയബന്ധിതവുമായ മാനദണ്ഡങ്ങൾ, ചെറിയതും ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്നതുമായ എൻജിഒകൾക്ക് അനുപാതരഹിതമായ കംപ്ലയൻസ് ബാധ്യതകൾ ഒഴിവാക്കൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിയന്ത്രണ നടപടികൾ സ്വീകരിക്കൽ, പ്രതികൂല തീരുമാനങ്ങൾക്കെതിരെ ഫലപ്രദമായ അപ്പീൽ–റിവ്യൂ സംവിധാനം ഉറപ്പാക്കൽ എന്നിവ ഭേദഗതികളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായ നടപടികളുടെയോ സാങ്കേതികമായ പിഴവുകളുടെയോ പേരിൽ വർഷങ്ങളായി തുടരുന്ന ക്ഷേമ പദ്ധതികൾ പെട്ടെന്ന് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ആയിരക്കണക്കിന് സംഘടനകളുടെയും അവയുടെ സേവനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെയും ജീവിതത്തെ ബാധിക്കാവുന്ന വിഷയമായതിനാൽ, സാധാരണ സഭാ നടപടികൾ നിർത്തിവച്ച് എഫ്‌സിആർഎ ഭേദഗതിയെക്കുറിച്ച് അടിയന്തര ചർച്ച നടത്തണമെന്ന് സുരേഷ് ലോക്‌സഭാ സ്പീക്കറോട് നോട്ടീസിൽ ആവശ്യപ്പെട്ടു.