ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (Brij Bhushan Sharan Singh acquittal) മുൻ മേധാവിയും മുൻ ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡനക്കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് ഡൽഹി റൗസ് അവന്യൂ കോടതി. ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പോലീസ് ബ്രിജ് ഭൂഷണിനെതിരെ കേസെടുത്തത്. സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മൂന്ന് വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിൽ ഇരുവരെയും കോടതി പൂർണ്ണമായി ഒഴിവാക്കിയത്.
ഓഗസ്റ്റ് 3-നാണ് കേസിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ ഇയാളെയും കൂട്ടുപ്രതി വിനോദ് തോമറിനെയും കുറ്റവിമുക്തരാക്കിയത്. പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങൾക്ക് കൃത്യമായി കൗൺസിലിംഗ് നൽകിയിരുന്നുവെന്നും ഇതിനിടെ രണ്ട് പേർ തങ്ങൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ലെന്ന് നിലപാട് മാറ്റിയതായും കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണയ്‌ക്കാൻ ഇവർ തയ്യാറായില്ല. പരാതി നൽകാൻ ഉണ്ടായ കാലതാമസവും മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസിന് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.











