കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുകയാണെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്.സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് നല്ല സന്ദേശം അല്ല നല്‍കുന്നതെന്നും അതിനാല്‍ എല്ലാവരും പ്രതികളെ പിടികൂടാന്‍ ഒരുമിച്ചെന്നും അദ്ദേഹം പറഞ്ഞു.അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ എല്ലാ ജില്ലയിലെയും പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
അര്‍ജുന്‍ ആയങ്കി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ജാമ്യം ലഭിച്ചാല്‍ നിയമവ്യവസ്ഥയെ നിസാരവല്‍ക്കരിച്ച് കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയങ്കിക്ക് ജാമ്യം ലഭിച്ചാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനമാകുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതിനാല്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അഭിഭാഷകയെ കാണാന്‍ എത്തിയപ്പോഴാണ് കണ്ണൂര്‍ നഗരത്തിലെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. തളിപ്പറമ്പില്‍ നിന്നും ഓട്ടോയിലും പിന്നീട് കാറിലും കണ്ണൂരേക്ക് വന്ന ആയങ്കിയെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പിന്തുടര്‍ന്നത്. ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുത്ത് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ജുന്‍ ആയങ്കിയെ 14 ദിവസത്തേക്ക് തലശേരി സബ് ജയിലില്‍ റിമാന്റ് ചെയ്തു.
















