
തിരുവനന്തപുരം : റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കഴിഞ്ഞ 38 ദിവസമായി നടത്തുന്ന സമരം അടിയന്തരമായി ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കഴിഞ്ഞ പത്ത് ദിവസമായി ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലുമാണ്. കഠിനാധ്വാനം ചെയ്ത് പഠിച്ച് പി.എസ്.സി. പരീക്ഷയിൽ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യുവാക്കൾ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ കിടന്ന് സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് തന്നെ അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ പറയുന്നു.
ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും അവരുമായി ചർച്ച നടത്തുകയും ചെയ്യേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ദിവസങ്ങളായി തുടരുന്ന സമരത്തോട് സർക്കാർ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനം പ്രതിഷേധാർഹമാണ്. ഇനിയും യുവാക്കൾ തെരുവിൽ പട്ടിണികിടക്കേണ്ട സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.എസ്.സി. പോലുള്ള ഭരണഘടനാപരമായ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്കകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അവരുടെ പരാതികൾ ഗൗരവമായി പരിഗണിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. സമരം ചെയ്യുന്ന യുവാക്കളെ അടിച്ചമർത്തുന്നതിന് പകരം അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമാണ് സർക്കാർ തയ്യാറാകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്കെതിരായ പൊലീസ് നടപടികൾ അവസാനിപ്പിക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളെ അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം. അവരുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് കേട്ട് ന്യായമായ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. പി.എസ്.സി. നിയമന നടപടികളിലുള്ള ഉദ്യോഗാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഇനിയും വിഷയത്തിൽ കാലതാമസം വരുത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കും. യുവാക്കളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുന്നോട്ടുപോകുകയാണെങ്കിൽ വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും, അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ യുവാക്കളുടെ ഭാവിയും പി.എസ്.സി. സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിനാൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അടിയന്തരമായി ചർച്ചയ്‌ക്ക് വിളിച്ച് അവരുടെ ന്യായമായ ആവശ്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.