കൊച്ചി: ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം പ്രതികളിൽ നിന്ന് സർചാർജ് ഉത്തരവിലൂടെ ഈടാക്കാമെന്ന് റിപ്പോർട്ട്. പ്രസ്തുത വിഷയത്തിൽ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് വകുപ്പ് 32(9) ഹൈക്കോടതിക്ക് അനുമതി നൽകുന്നുണ്ട്. ഈ വകുപ്പ് പ്രകാരം ബോർഡ് അംഗങ്ങളുടെ തെറ്റുകാരണം പണം നഷ്ടം ഉണ്ടാവുകയാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അതിന് ഉത്തരവാദികളായവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാം.
വിശദീകരണം തൃപ്തികരമായിട്ടില്ലെങ്കിൽ ബോർഡിന് നഷ്ടമായ തുക ഈടാക്കുവാൻ സർക്കാർ നടപടിക്ക് ഹൈക്കോടതിക്ക് നേരിട്ട് ഉത്തരവിടാവുന്നതാണ്. മിൽമയിൽ നിന്നും നെയ്യ് വാങ്ങിയതിൽ ശബരിമലയ്‌ക്ക് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. ഇതിനിടെ, കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465 ലിറ്റർ വാഹനക്കരാറുകാരൻ വാങ്ങിക്കൊണ്ടുപോയെന്ന സൂചനയിലേക്കും എസ്.ഐ.ടി.യുടെ അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
മിൽമ തിരുവനന്തപുരം, പത്തനംതിട്ട ഡെയറികളിൽനിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കാൻ കരാറെടുത്തയാളിലേക്കാണ് സംശയമുന നീളുന്നത്. 1,65,000 ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് വാങ്ങാൻ തീരുമാനിച്ചത്. ഇത്രയും നെയ്യ് മിൽമയിൽനിന്ന് കയറ്റിപ്പോയെന്ന വിവരം വിജിലൻസിനു കിട്ടിയിരുന്നു. എന്നാൽ, 1,61,535 ലിറ്റർ നെയ്യാണ് വന്നതെന്നാണ് ദേവസ്വം ലെഡ്ജറിൽ ചേർത്തിരിക്കുന്നത്. 3465 ലിറ്റർ കുറവ്. ഇത് ലിറ്ററിന് 538 രൂപ നിരക്കിൽ ലോറിക്കരാറുകാരൻ വാങ്ങിയെന്നാണ് വിജിലൻസ് സംശയിക്കുന്നത്.














