ഭുവനേശ്വർ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ചിലർ ജനറൽ ഇസഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും അതാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ പ്രധാൻ, മന്ത്രി സ്ഥാനം തനിക്ക് ഒരിക്കലും പ്രധാനമായിരുന്നില്ല, കേന്ദ്ര മന്ത്രി സഭയിൽ നിന്ന് രാജിവെക്കാനുള്ള നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ ദൽഹിയിലെ പ്രശസ്തമായ ജന്തർ മന്തറിൽ കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ രാജിവച്ച് കൃത്യം രണ്ടാഴ്ച കഴിഞ്ഞാണ് ഭുവനേശ്വരിലെ ജിഎം സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാൻ ഈ പരാമർശം നടത്തിയത്. ജൂലൈ 25 ന് ആണ് അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.
“ജനറൽ ഇസഡ് നമ്മുടെ കുട്ടികളാണ്. ചിലർ അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അന്ന് എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഇന്ത്യയിൽ എല്ലാ വർഷവും കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികൾ ജനിച്ചു. അവർക്ക് അഭിലാഷങ്ങളുണ്ട്, അവർ ഇന്ത്യയെ ഒരു ‘ വിശ്വ ഗുരു’വാക്കും. മന്ത്രി പദവി എനിക്ക് പ്രധാനമായിരുന്നില്ല,”- പ്രധാൻ പറഞ്ഞു.
റായ്‌രാഖോളിൽ നടന്ന മറ്റൊരു യോഗത്തിൽ മുൻ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്‌നായിക്കിനെതിരെയും പ്രധാൻ ആഞ്ഞടിച്ചു. ബിജെഡി പ്രവർത്തകരുടെ പ്രതിഷേധങ്ങളും തിരികെ പോകൂ എന്ന മുദ്രാവാക്യങ്ങളും തന്നെ അസ്വസ്ഥനാക്കിയില്ലെന്ന് പറഞ്ഞു.
ധർമ്മേന്ദ്ര പ്രധാൻ ഗോ ബാക്ക് പോലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഞാൻ ഒരു കർഷകന്റെ മകനാണ്. നിങ്ങൾ എന്നോട് തിരിച്ചുപോകാൻ പറഞ്ഞാലും ഞാൻ തിരിച്ചുവരുമെന്നായിരുന്നു പ്രധാന്റെ മറുപടി.
















