ആകാശവും ഭൂമിയും നക്ഷത്രഗോളങ്ങളും ചരാചര പ്രപഞ്ചവും ഓരേയൊരു പ്രാണവസ്തുവിന്റെ പ്രകടഭേദങ്ങളാണ്. ഇതാണ് പ്രകൃത്യറിവിന്റെ ബിന്ദുസ്ഥാനം. ഈ ജ്ഞാനാമൃതം ഒഴുകിപ്പരന്ന് അതീത കലകളുടെ ജ്ഞാനാത്മക പ്രത്യക്ഷമായി ഭവിക്കുമ്പോഴാണ് പ്രകൃതിജ്ഞാന പൂര്‍ണിമ വിടരുന്നത്. മുക്തി, മോക്ഷം, സാക്ഷാത്കാരം എന്നെല്ലാം സാധകചിന്തയുടെ പരമരുചിരമായ ആ ആനന്ദം വ്യാഖ്യാനിക്കപ്പെടുന്നു. സ്വന്തം ആത്മാവ് തന്നെ പ്രകൃത്യാത്മാവെന്നും പ്രകൃത്യാത്മാവ് തന്നെ സ്വാത്മാവെന്നുമുള്ള വിഭൂതി പ്രത്യക്ഷം തന്നെയാണ് അദ്വൈതാനുഭൂതി. ഈ അദ്വൈതമാര്‍ഗ്ഗത്തിന്റെ ശാന്തിലയനമാണ് പ്രകൃതിയുടെ ഘടനയും സ്വഭാവപ്രകൃതിയും. ഈ സംലയനസന്ദേശമാണ് വാല്മീകി രാമായണത്തിന്റെ ചരാചര പ്രേമസുധാരസം.
മണ്ണും മനസ്സും കാലവും ഋതുക്കളും ജീവജാല പ്രത്യക്ഷങ്ങളും നിയതമായ വീഥികളില്‍ നിത്യതയുടെ രസമുണ്ണുന്നു. ഈ ദര്‍ശനം മഹത്വത്തില്‍ ആദികവി പൊഴിക്കുന്ന ആനന്ദമഴ പ്രകൃത്യംബയുടെ ലാവണ്യാത്മകമായ കാരുണ്യമഴ തന്നെ. മാരിയുടെ മാരിവില്ലില്‍ മഹാകവി ആരചിക്കുന്ന വിചിത്രചിത്രം കാണാം.
ബാലിവധത്തിനുശേഷം കിഷ്‌കിന്ധയിലെ രാജാവായി സുഗ്രീവന്റെയും യുവരാജാവായി അംഗദന്റെയും പട്ടാഭിഷേകം നടന്നു. രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കാ
നുള്ള യുദ്ധത്തില്‍ സര്‍വ്വവിധ സഹായവും നല്‍കാമെന്നാണ് രാമനോട് സുഗ്രീവന്റെ പ്രതിജ്ഞ. പക്ഷേ മഴക്കാലമാണ്. അത് കഴിഞ്ഞ് നിര്‍മ്മലമായ ശരത്കാലത്ത് സീതാന്വേഷണത്തില്‍ മുഴുകാമെന്നാണ് സുഗ്രീവന്റെ വാക്ക്. കര്‍ക്കടകം കഴിയുംവരെ രാമലക്ഷ്മണന്മാര്‍ താമസിക്കുന്നത് പ്രസ്രവണം എന്ന് പര്‍വ്വതത്തിലെ ഗുഹയിലാണ്. സോദരനായ ലക്ഷ്മണന് രാമന്‍ ആ മഴക്കാലത്തിന്റെ മധുരോദാരമായ കാഴ്ചകള്‍ കവിതയിലെന്ന പോലെ വര്‍ണിച്ചുകേള്‍പ്പിക്കുന്നു. മഴയുടെ മഹാനുഗ്രഹം രാമന്റെ വാക്കില്‍ പെയ്തുനിറയുന്നു. ”മാമലകള്‍ പോലുള്ള കാര്‍മേഘമിതാ അന്തരീക്ഷം മറയ്‌ക്കുന്നു. സൂര്യരരശ്മി രസായനം പോലെ കുടിച്ച കടല്‍വെള്ളം തുള്ളിതുള്ളിയായ് വാനിടം പ്രവസിക്കുകയാണ്. നോക്കൂ… കാര്‍മേഘത്തിന്റെ കോണിപ്പടി കയറി സൂര്യന് മാല ചാര്‍ത്താം. സന്ധ്യയില്‍ രക്തചന്ദനം പൂശി, ഇളംകാറ്റിന്റെ നെടുവീര്‍പ്പുകളില്‍ ആകാശം പ്രേമവിവശനായിരിക്കുന്നത് നീ കാണുന്നില്ലേ, വേനലില്‍ ചുട്ടുപഴുത്തുപോയ ഇടങ്ങളില്‍ മഴത്തുള്ളി വീഴുമ്പോള്‍ ഭൂമി സീതയെപ്പോലെ കരയുകയാണ്. വികാരാര്‍ദ്രമായ രാമന്റെ സ്വരം പ്രകൃതിയെ അറിയുകയും ആരായുകയും ആദരിക്കുകയും ചെയ്യുന്നു. കൈതപ്പൂമണവുമായി മേഘം തട്ടിവരുന്ന കാറ്റ് കൈക്കുടന്നയില്‍ കോരിക്കുടിക്കാം. കനകജ്വാല പോലുള്ള മിന്നലിന്റെ ചമ്മട്ടിയടിയേറ്റ് വേദനിച്ച് ദിക്കുകള്‍ മുഴക്കുന്ന ഇടിനാദം കേള്‍ക്കാം. കരിങ്കാറിന്റെ നടുവില്‍ ചലിക്കുന്ന മിന്നല്‍പ്പിണര്‍ കണ്ടാല്‍ രാവണനെ ഭയന്ന് വിറച്ചുകിടക്കുന്ന സീതയെപ്പോലെയുണ്ടെന്ന് രാമന്‍ സങ്കല്‍പിക്കുന്നു. വേനലിന്റെ കെടുതിയെല്ലാം തീര്‍ന്ന് യാത്രികര്‍ സ്വദേശത്തേക്ക് തിരിച്ചതായി രാമന്‍ ചൂണ്ടിക്കാട്ടുന്നത് സ്വന്തം വിരഹവേദനയിലാണ്.
അരയന്നങ്ങള്‍ മാനസസരസ്സില്‍ ഇണയോടൊപ്പം നീന്തിത്തുടിക്കുന്ന വര്‍ണ്ണക്കാഴ്ച സോദരനുമായി പങ്കിടുമ്പോഴും പ്രകൃതിയുണര്‍ത്തുന്ന സന്തോഷവും സന്ദേശവും രാമന്റെ ദുഃഖത്തെ ഒരളവില്‍ ശമിപ്പിക്കുന്നുണ്ട്. ”ലക്ഷ്മണാ നോക്കൂ വെണ്‍താമരമാല കാറ്റത്തുലയുന്നതുപോലെ വെള്ളില്‍ക്കുരുവികള്‍ മേഘപാളികളില്‍ സൗന്ദര്യം വിടര്‍ത്തുന്നു. കുഞ്ഞു ഞാഞ്ഞൂലുകള്‍ പച്ചപ്പുല്‍ത്തകിടിയില്‍ പുളയ്്ക്കുന്നു. ഭൂമിയാകെ വന്‍ വൃക്ഷങ്ങളും സമൃദ്ധമായ സസ്യജാലവും തോരണം ചാര്‍ത്തുന്നു.
ദമ്പതിമാരെല്ലാം ആഹ്ലാദവായ്‌പില്‍ സ്നേഹം നുകരുകയാണ്.” പ്രകൃതിയില്‍ പെയ്തിറങ്ങുന്ന മഴ രാമന് ആത്മാവില്‍ പെയ്തിറങ്ങുന്ന തേന്‍മഴയാണ്. പ്രകൃതി നല്‍കുന്ന സാന്ത്വനത്തിന്റെ മഹാമാതൃകയാണിത്.
മദയാനകളെപ്പോലെ മഴക്കാര്‍ അലറുകയണ്. അപ്പോഴും പ്രശാന്തമായ സമുദ്രംപോലെ പരന്നുകിടക്കുന്ന മോഹനമായ ആകാശത്തെ രാമന്‍ ലക്ഷ്മണന് ചൂണ്ടിക്കാട്ടുന്നു. വൈകാരികതയുടെ തിരത്തള്ളിച്ചയിലും കുലുങ്ങാതെ ശാന്തിവിളയുന്ന ആകാശമനസ്സിന്റെ ഈ ചിത്രം പ്രകൃതി പാഠമാകുന്നു.
വിസ്മയം പലതാണ്. നദീപ്രവാഹം ശക്തമായിരിക്കുന്നു. വാനരന്മാര്‍ ആഹ്ലാദാരവത്തിലാണ്. വണ്ടുകള്‍ കൂട്ടമായി പാറിപ്പറക്കുന്നു. ചിത്രശലഭങ്ങള്‍ ആനനന്ദ നടനത്തിലാണ്. അങ്ങകലെ മയൂരനൃത്തം കാണാം. മദിച്ചുനടക്കുന്ന ആനകള്‍ മഴയെ തിടമ്പേറ്റുന്നു. രാമദര്‍ശനത്തില്‍ വര്‍ഷകാലം പ്രകൃതിയുടെ പൂര്‍ണ്ണസ്പന്ദനമാണ്. തൂമുത്തുപോലുള്ള മഴത്തുള്ളികള്‍ ഇലയുടെകൈക്കുമ്പിളില്‍ ഇളകിയാടുന്നു. ഇത് കുടിക്കാന്‍ വിചിത്രവര്‍ണമുള്ള കിളികള്‍ പറന്നെത്തുകയായി. വണ്ടിന്റെ വീണാനാദം, തവളകളുടെ വായ്‌ത്താളം, കരിങ്കാറിന്റെ മൃദംഗതരംഗം – വനം നിറയെ ആനന്ദഭൈരവി മുഴങ്ങുകയായി.
സിംഹവും ആനയും കാളയും വൈരംവെടിഞ്ഞ് മഴ നനഞ്ഞ് വിശ്രമം കൊള്ളുകയാണ്. രാജാവിനെ ആചാര്യന്മാര്‍ എന്നപോലെ കാര്‍മേഘക്കുടങ്ങള്‍ പര്‍വ്വതരാജാക്കന്മാരെ അഭിഷേകം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രാവുംപകലും തിരിച്ചറിയാന്‍ കഴിയാത്തത്ര ഇരുട്ട് സര്‍വ്വത്ര വ്യാപിച്ചിട്ടുണ്ട്. കൂടണയുന്ന പക്ഷികള്‍ കൂമ്പിത്തുടങ്ങുന്ന താമരപ്പൂക്കള്‍, വിരിഞ്ഞുവരുന്ന പിച്ചകപ്പൂക്കള്‍ – സൂര്യാസ്തമയം അറിയാന്‍ ഇത് മാത്രമാണ് വഴി. രാമനറിയുന്നു – ഈ ഇരുട്ട് മാറും. ഋതുചക്രങ്ങള്‍ മാറിമാറിവരും. എല്ലാം പ്രകൃതിയുടെ പ്രമാണം മാത്രം!
ശരത്കാലത്തിന്റെ തെളിമയിലേക്ക് പ്രസാദത്തോടെ പ്രവേശിക്കാനാണ് രാമന്റെ ഉള്ളം കൊതിക്കുന്നത്. എങ്കിലും ഈ മഴത്തുള്ളിക്കിലുക്കം ഉണര്‍വിന്റെ ഉറവയായി രാമനില്‍
ഉയിര്‍ക്കുന്നു. മനുഷ്യമനസ്സിന്റെ നിഗൂഢസ്ഥലികളുടെ സ്വരസ്ഥാനങ്ങള്‍ പ്രകൃതിയെ വായിക്കുകയും രസിക്കുകയും ചെയ്യുന്നു. അമേയമായ പ്രകൃതിയ്‌ക്കപ്പുറം അതിന്റെ സ്രഷ്ടാവിന് നേരെയുള്ള സാദരപ്രണാമമര്‍പ്പിക്കുകയാണ് മനുഷ്യര്‍.
















