തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്കക്കെടുതിയിലായിരിക്കെ, ശക്തമായ മഴയ്‌ക്കൊപ്പം നദികളുടെയും നീരൊഴുക്ക് സംവിധാനങ്ങളുടെയും ശോചനീയാവസ്ഥയും പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
പത്തനംതിട്ടയിലെ റാന്നി, ആറന്മുള, കോഴഞ്ചേരി, തിരുവല്ല, അപ്പർ കുട്ടനാട് മേഖലകളിലും കോട്ടയം ജില്ലയിലെ മീനച്ചിൽ നദീതട പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുകയും വെള്ളക്കെട്ട് തുടരുകയും ചെയ്തു.
പമ്പ മുതൽ പെരിയാർ,മണിമല, അച്ചൻകോവിൽ, മൂവാറ്റുപുഴയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ, വളപട്ടണം പുഴ തുടങ്ങി കേരളത്തിലെ പ്രളയസാധ്യതയുള്ള നദികളിൽ വർഷങ്ങളായി അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും എക്കലും നീക്കം ചെയ്യുന്നതിലും നദികളുടെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്നതിലും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. നദീതീരങ്ങളിലെയും നീരൊഴുക്ക് മേഖലകളിലെയും കൈയേറ്റങ്ങൾ തടയുന്നതിനും ഒഴിപ്പിക്കുന്നതിനും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിട്ടില്ല.
പ്രത്യേകിച്ച് പമ്പ–മണിമല നദീതടങ്ങളിൽ വെള്ളം ഉയരുമ്പോൾ റാന്നി മുതൽ തിരുവല്ലയും അപ്പർ കുട്ടനാടും വരെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം വീണ്ടും ആവർത്തിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം പോലും ഈ മഴക്കാലത്ത് ഉണ്ടായി.
കോട്ടയം ജില്ലയിൽ മീനച്ചിൽ നദി കരകവിഞ്ഞതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ റോഡുകളിലും ജനവാസ മേഖലകളിലും വെള്ളം കയറിയത് നദികളുടെ ജലവാഹകശേഷിയും നീരൊഴുക്ക് സംവിധാനവും സംബന്ധിച്ച് അടിയന്തരമായി പഠനം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്.
ആലപ്പുഴയിൽ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളും കുട്ടനാട് മേഖലയുമാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കേരളത്തിലെ നദികൾ, കായലുകൾ, തോടുകൾ, കനാലുകൾ എന്നിവയുടെ സ്വാഭാവിക ജലനിർഗമന ശേഷി ഉറപ്പാക്കാതെ ഓരോ വർഷവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശാശ്വത പരിഹാരമല്ല.
നദീസംരക്ഷണത്തിനൊപ്പം മലമേഖലകളിലെ നീരൊഴുക്ക് സംവിധാനങ്ങളും ശാസ്ത്രീയമായി വിലയിരുത്തണം.
കനത്ത മഴ ഉണ്ടാകുന്നത് പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ മഴവെള്ളം സുരക്ഷിതമായി ഒഴുകിപ്പോകാനുള്ള നദികളുടെയും തോടുകളുടെയും കനാലുകളുടെയും ശേഷി നിലനിർത്തുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നദികളിൽ മണ്ണും ചെളിയും എക്കലും അടിഞ്ഞുകൂടി ആഴം കുറയുകയും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്താൽ കനത്ത മഴയുടെ ആഘാതം കൂടുതൽ രൂക്ഷമാകുമെന്ന് അനൂപ് ആന്റണി പറഞ്ഞു.
2018ലെ മഹാപ്രളയത്തിന് ശേഷം തന്നെ കേരളത്തിലെ പ്രളയസാധ്യതയുള്ള നദികളെയും ജലാശയങ്ങളെയും കുറിച്ച് സമഗ്രമായ പഠനം നടത്തി ദീർഘകാല പരിഹാരങ്ങൾ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ ഓരോ മഴക്കാലത്തും അതേ പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലാകുന്ന സാഹചര്യം തുടരുകയാണ്.
പ്രളയമുണ്ടാകുമ്പോൾ ജനങ്ങളെ രക്ഷിക്കുകയും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്യുന്നത് അനിവാര്യമാണ്. എന്നാൽ അത് മാത്രമല്ല സർക്കാരിന്റെ ഉത്തരവാദിത്വം. അടുത്ത പ്രളയത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാരിന്റെ കടമ.
ഓരോ വർഷവും പ്രളയത്തിന് ശേഷം ദുരിതാശ്വാസം നൽകുന്ന സമീപനത്തിൽ നിന്ന് മാറി പ്രളയത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനുള്ള ശാശ്വത പരിഹാരങ്ങളിലേക്ക് സർക്കാർ മാറണം. നദികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രളയത്തിന്റെ പ്രശ്നം പരിഹരിക്കാനാകില്ല. ഈ വർഷത്തെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായത്തോടൊപ്പം ഭാവിയിലെ പ്രളയങ്ങൾ തടയുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതിയും സർക്കാർ തയ്യാറാക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.
















