Sports

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഏഴ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകള്‍ വാരിക്കൂട്ടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഭാരത ബോക്‌സിംഗ് ടീം.

മെഡല്‍ പോരാട്ടത്തിനിറങ്ങിയ 10 ഇന്ത്യന്‍ താരങ്ങളും വെറുംകൈയോടെ മടങ്ങിയില്ല എന്നതും, ബോക്‌സിംഗില്‍ രാജ്യം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി എന്നതും അഭിമാനകരമായ നേട്ടമാണ്. എങ്കിലും, ഈ സ്വര്‍ണ്ണത്തിളക്കത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യന്‍ ബോക്‌സിംഗിന്റെ ഭാവി. വരാനിരിക്കുന്ന വലിയ വേദികളില്‍ ബോക്‌സിംഗ് സംഘത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.

ഗ്ലാസ്‌ഗോയില്‍ ഭാരതത്തിനായി റിംഗില്‍ ചരിത്രമെഴുതിയ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍:
വനിതാ വിഭാഗം:
സാക്ഷി ചൗധരി
പ്രീതി പവാര്‍
ജെയ്‌സ്മിന്‍ ലാംബോറിയ
പ്രിയ ഘാങ്ഘാസ്
അരുന്ധതി ചൗധരി
പുരുഷ വിഭാഗം
സച്ചിന്‍ സിവാച്ച്
അങ്കുഷ് പംഗാല്‍
വെള്ളി മെഡല്‍ നേടിയവര്‍: ഒളിംപിക് മെഡലിസ്റ്റ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ജാദുമണി സിംഗ്, നരേന്ദര്‍ ബെര്‍വാള്‍.

കായിക ശാസ്ത്രത്തിലും വിദേശ പരിശീലന ക്യാമ്പുകളിലും ഭാരതം നടത്തിയ വന്‍ നിക്ഷേപമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെ പ്രധാന ഘടകം. 2025ലെ ലിവര്‍പൂള്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഭാരതം ഗ്ലാസ്‌ഗോയിലും ആധിപത്യം സ്ഥാപിച്ചത്. അമച്വര്‍ ബോക്‌സിംഗിലെ യഥാര്‍ത്ഥ കരുത്തര്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ബോക്‌സിംഗ് ലോകം ഭരിക്കുന്നത് ഏഷ്യന്‍ ശക്തികള്‍ തന്നെയാണ്. ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ചൈന, ചൈനീസ് തായ്‌പേയ്, ജപ്പാന്‍, ഉത്തരകൊറിയ തുടങ്ങിയ വമ്പന്മാര്‍ ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലും ഇന്ത്യക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞ മൂന്ന് ഒളിംപിക്‌സുകളിലായി ഏഷ്യന്‍ രാജ്യങ്ങള്‍ 16 സ്വര്‍ണ്ണമെഡലുകള്‍ നേടിയപ്പോള്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് നേടാനായത് 5 സ്വര്‍ണ്ണം മാത്രമാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ജെയ്‌സ്മിന്‍ ലാംബോറിയ, അരുന്ധതി ചൗധരി എന്നിവര്‍ക്ക് മത്സരിക്കാനാവില്ല. ഇവരുടെ വെയ്റ്റ് കാറ്റഗറികള്‍ ഏഷ്യന്‍ ഗെയിംസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ഭാരതത്തിന് തിരിച്ചടിയാണ്. ഗ്ലാസ്‌ഗോയിലെ വിജയം ഒരു തുടക്കം മാത്രമാണ്. ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും റിംഗില്‍ പെരുമാറാന്‍ പഠിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇനി ഇതേ മികവ് വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും അതിനുശേഷമുള്ള 2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ആവര്‍ത്തിക്കുക എന്നതാണ് യഥാര്‍ത്ഥ ലക്ഷ്യം.

Recent Posts