Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പോലീസിനെയും ആഭ്യന്തരവകുപ്പ് മന്ത്രിയെയും വെല്ലുവിളിക്കുന്ന ഗുണ്ട അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസിന് മുട്ട് വിറയ്‌ക്കുമ്പോള്‍ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ എത്തിയ സുഗതന് കാപ്പകേസില്‍ ജയില്‍ വാസം.

അര്‍ജുന്‍ ആയങ്കി പോലീസിനെ വെല്ലുവിളിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ജനപ്രതിനിധിയായ സുഗതനെ അറസ്റ്റ് ചെയ്യുന്നത് അര്‍ദ്ധരാത്രിയില്‍ വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്. സുഗതനെ പിടികൂടിയ എസ്എച്ച്ഒ വിപിനെ ആയങ്കിയെ പിടികൂടാന്‍ നിയോഗിച്ചു കൂടെയെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നു. സിപിഎമ്മും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് ആസൂത്രണം നടത്തിയായിരുന്നു വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ വിപിന്‍ അര്‍ദ്ധരാത്രിയില്‍ സുഗതന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് നേരെ തോക്കു ചൂണ്ടിയശേഷം ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പിടികൂടിയത്. സുഗതന്‍ ഒളിവിലായിരുന്നില്ല. ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് രണ്ട് ദിവസം വിശ്രമിക്കണമെന്ന നിര്‍ദേശമനുസരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സിപിഎം ഒറ്റുകൊടുത്ത് ചെന്നിത്തലയുടെ പോലീസ് പിടികൂടുന്നത്. ഇതേ കൂട്ടുകെട്ടാണ് ആയങ്കിക്കും രക്ഷയാകുന്നത്.

പോലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ തന്നെ ജയിലില്‍ അടച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നാല്‍ ചെന്നിത്തലയ്‌ക്ക് ഉമ്മ തരാമെന്ന് പറഞ്ഞ് വെല്ലുവിളിച്ച് ആയങ്കി പോലീസിനു മുന്നിലൂടെ കറങ്ങി നടക്കുന്നു. ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചിട്ടുപോലും ആയങ്കിയെ കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല.

നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയായിട്ടും അര്‍ജുന്‍ ആയങ്കി പോലീസിനു മുന്നില്‍ മര്യാദയുള്ളവനാണ്. അതിനാലാണ് കാപ്പ ചുമത്താത്തത്. കുറ്റം ചെയ്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും വിചാരണതടവുകാരും പരോളിലോ ജാമ്യത്തിലോ പുറത്തിറങ്ങിയാല്‍ സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തിലായിരിക്കണം. എന്നാല്‍ അര്‍ജുന്‍ ആയങ്കി സിപിഎമ്മിന്റെ സന്തതസഹചാരി ആയതിനാല്‍ പോലീസിന്റെ നീരീക്ഷണം ഇല്ലായിരുന്നുവെന്ന് വ്യക്തം.

‘വിരട്ടരുത്. താന്‍ വളര്‍ന്നുവന്ന പാര്‍ട്ടി വേറെയാണെ’ന്ന ആയങ്കിയുടെ വാക്കുകളും പോലീസിനെ ഭയപ്പെടുത്തുന്നു. തന്നെ കുടുക്കി ജയിലില്‍ അടച്ച സിഐ പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും തനിക്ക് മുകളില്‍ ആകാശവും താഴെ ഭൂമിയാണെന്നും ആയങ്കി പറയുന്നു. ഭീഷണിയില്‍ ഭയന്ന് ചെന്നിത്തലയുടെ പോലീസിന് ആയങ്കിയോട് കരുണ കാണിക്കേണ്ടി വരുന്നു.