Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : കണ്ണൂര്‍ മീന്തുള്ളിയില്‍ പ്രളയമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം നേമം സ്വദേശി ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നല്‍കി രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായെന്ന് കോടതി പറഞ്ഞു. രാജേഷിന്റെ സേവനം പകരം വയ്‌ക്കാനാവാത്തതാണ്. രാജേഷിന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

അതിനിടെ, രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് ജില്ലാ കളക്ടര്‍. പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പലും പയ്യന്നൂര്‍ തഹസീല്‍ദാരും എഡിഎമ്മിന് മൊഴി നല്‍കി. വലിയ തുക ആവശ്യപ്പെട്ടതിനാലാണ് സ്വകാര്യ ആംബുലന്‍സുകളെ വിളിക്കാത്തത് എന്നാണ് തഹസില്‍ദാര്‍ പറഞ്ഞത്.

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ റവന്യൂമന്ത്രി ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് കണ്ണൂര്‍ എഡിഎമ്മിന്റെ അന്വേഷണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്റെ തുടര്‍നടപടി.

ചാലക്കുടി വരെ ഫ്രീസറില്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുവന്നത്.ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റി മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കുകയായിരുന്നു.

Recent Posts