Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതോടെ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. തെരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് ഉറപ്പ് നല്‍കി. മുതലപ്പൊഴിയില്‍ കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി സിപി ജോണ്‍ ചര്‍ച്ച നടത്തി.നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മന്ത്രി ഷിബു ബേബി ജോണ്‍ അമ്മയുമായി സംസാരിച്ചു. സര്‍ക്കാര്‍ സഹായം സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന് ഉറപ്പ് നല്‍കി.

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര പ്രദേശങ്ങളില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരപൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തീവ്രമായ തെരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. തീരസംരക്ഷണ സേനയുടെ കപ്പല്‍, ഡോണിയര്‍ വിമാനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ച് വിപുലമായ തെരച്ചില്‍ നടത്തുകയാണെന്നും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

തെരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തീര പൊലീസ് സ്റ്റേഷന്‍ അടക്കം ഉപരോധിച്ചുകൊണ്ട് കുടുംബങ്ങളും പ്രതിപക്ഷവും വലിയ രീതിയില്‍ പ്രതിഷേധിച്ചിരുന്നു.പിന്നാലെയാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറുപ്പ് ഇറക്കിയത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം കൈമാറിയെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ 160 മത്സ്യത്തൊഴിലാളികളെയാണ് കടലില്‍ കാണാതായത്. ഇതില്‍ 469 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 47,773 മത്സ്യത്തൊഴിലാളികളെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. 2017-18 വര്‍ഷത്തില്‍ മാത്രം 79 മരണവും 29 പേരെ കാണാതാവുകയും ചെയ്തതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.

 

Recent Posts