Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ തൃശൂര്‍ ചാവക്കാട് വരെ കൊണ്ടുപോവാനിടയായ സാഹചര്യത്തില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം പിഎന്‍ പുരുഷോത്തമനെ ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് നിയോഗിച്ചു. പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവന്‍ ബലി നല്‍കിയ ആര്‍ രാജേഷിനോട് അനാദരവ് കാണിച്ചതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

എബാം ചെയ്യാത്ത മൃതദേഹം തൃശൂര്‍ ചാവക്കാട് വരെ എത്തിച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സിലാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിച്ച മൃതദേഹം വഴിയില്‍ വെച്ച് മറ്റൊരു ആംബുലന്‍സില്‍ കയറ്റിയാണ് തിരുവനന്തപുരം നേമത്തെ വീട്ടിലെത്തിച്ചത്. ചാവക്കാട് എത്തിയപ്പോഴേക്കും മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു.

സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.വഴിയരികില്‍ വച്ച് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ചെറുപുഴ മീന്തുള്ളിയിലെ ശക്തമായ ഒഴുക്കിനോട് എതിരിട്ടാണ് രാജേഷ് ബെന്നിയെ രക്ഷപ്പെടുത്തി കരയ്‌ക്ക് എത്തിച്ചത്. രക്ഷയ്‌ക്ക് ഇട്ടു കൊടുത്ത കയര്‍ മരത്തില്‍ കെട്ടുന്നതിനിടെ ബെന്നിയുടെ കൈ ചതഞ്ഞു പോയി. തുടര്‍ന്ന് രാജേഷ് സ്വയം പുഴ നീന്തി കടന്ന് ബെന്നിയുടെ അടുത്ത് എത്തി. അടിയൊഴുക്കില്‍പ്പെട്ട് ബെന്നി വീണു പോകാതിരിക്കാന്‍ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരി നല്‍കി.എന്നാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചൂരല്‍മല, പെട്ടിമുടി തുടങ്ങി എല്ലാ ദുരന്തമുഖങ്ങളിലും രക്ഷകനായി രാജേഷ് ഉണ്ടായിരുന്നു.

 

Recent Posts