
ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ. പരീക്ഷാക്രമക്കേടും അയോധ്യ സംഭാവനക്കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രം ശബ്ദവോട്ടൊടെ ബില്ലുകൾ പാസാക്കുന്നത്. പാർലമെന്റ് സമ്മേളനം തുടങ്ങി, കഴിഞ്ഞ എട്ടുദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് ആകെ പാസാക്കിയത്.
പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, ദേശീയ ബഹുമതി അനാദരവ് (ഭേദഗതി) ബിൽ എന്നിവയിലാണ് ഇരുസഭകളിലും പ്രധാനമായും ചർച്ച നടന്നത്. മറ്റുബില്ലുകളെല്ലാം മിനിറ്റുകൾക്കകം പ്രതിപക്ഷഭേദഗതികൾ തള്ളി ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പൊതുപരീക്ഷാബില്ലിന് ലോക്സഭ ഒമ്പതുമണിക്കൂറും രാജ്യസഭ ഏഴുമണിക്കൂറും ചർച്ച അനുവദിച്ചു. ദേശീയ ബഹുമതി ബില്ലിന് ലോക്സഭ നാലുമണിക്കൂറും രാജ്യസഭ മൂന്നുമണിക്കൂക്കൂറും അനുവദിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങളുടെ സംസാരം പലപ്പോഴും തടസ്സപ്പെട്ടു.
പാസാക്കിയ ബില്ലുകൾ:
ചർച്ച കൂടാതെ അംഗീകരിച്ച ബിൽ – ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളും കോടതി രേഖകൾ
ബാങ്ക് തട്ടിപ്പുകേസുകളിൽ ഡിജിറ്റൽ, വെർച്വൽ രേഖകളും കോടതിയിൽ തെളിവായി അനുവദിക്കുന്നതും ഏതു ധനകാര്യസ്ഥാപനത്തെയും ഉപാധികളോടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതുമായ ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ചകൂടാതെയാണ് അംഗീകരിച്ചത്.