Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോകം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ലോകത്തിന്റെ ആവേശത്തില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് കടക്കാനൊരുങ്ങുന്നു. ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ പുതു സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകകപ്പ് ആവേശത്തിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് ഫൈനലോടെയാണ് ആ ആവേശക്കാഴ്‌ച്ചകളുടെ കഴിഞ്ഞ സീസണ്‍ അവസാനിച്ചത്. ഫ്രഞ്ച് ടീം പാരിസ് സാന്റ് ഷാര്‍മെയ്ന്‍ (പിഎസ്ജി) ആണ് ജേതാക്കളായത്. യൂറോപ്പിലെ രണ്ടാമത്തെ വലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റണ്‍ വില്ലയാണ് ജേതാക്കളായത്.

ആദ്യം വിരുന്നെത്തുക സ്പാനിഷ് ലാ ലിഗ

പുതിയ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ സീസണുകള്‍ക്ക് തുടക്കമിടുക സ്പാനിഷ് ലാ ലിഗ മത്സരങ്ങളോടെയാണ്. 15ന് രാത്രി 11ന് അലാവെസ്-ഗെറ്റാഫെ മത്സരത്തോടെയാണ് കിക്കോഫ്. അലാവെസിന്റെ സ്റ്റേഡിയം മെന്‍ഡിസൊറോസയിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം ബാഴ്‌സ കിരീടം നിലനിര്‍ത്തുന്ന കാഴ്‌ച്ചയാണ് കണ്ടത്. ബാഴ്‌സയുടെ 29-ാം കിരീടനേട്ടമായിരുന്നു അത്. റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിലൂടെയാണ് കിരീട നിര്‍ണയം നടന്നത്. പുതിയ സസീണിലേക്കെത്തുമ്പോള്‍ സ്പാനിഷ് ലാലിഗയ്‌ക്ക് ആവേശം ഇരട്ടിയാണ്. സ്‌പെയിന്‍ ദേശീയ ഫുട്‌ബോള്‍ ടീം കിരീടനേട്ടം കൈവരിച്ചതിന്റെ ആവേശത്തിലാണ് ക്ലബ്ബുകളും. ആരാധകരും. വിദേശ താരങ്ങള്‍ നിരവധി അണിനിരക്കുന്നുണ്ടെങ്കിലും ലോക കിരീടം നേടിയ സ്‌പെയിന്‍ ടീമിലെ പ്രധാന താരങ്ങള്‍ മിക്കതും തന്നെ ലാലിഗയില്‍ കളിക്കുന്നവരാണ്.

ലീഗുകളിലെ സൂപ്പര്‍ സ്റ്റാര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഫുട്‌ബോള്‍ ലീഗുകളിലെ സൂപ്പര്‍ താരം എന്ന പകിട്ടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുള്ളത്. ലീഗിലെ രണ്ടാം നിര ക്ലബ്ബുകള്‍ക്ക് പോലും മികച്ച ഫാന്‍ബേസുള്ള ലീഗ്. ഏറെ ആവേശകരമായ ലീഗ് ആണ് കഴിഞ്ഞ സീസണ്‍ പ്രീമിയര്‍ ലീഗില്‍ കണ്ടത്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ പോരാട്ടം ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വെല്ലുവിളിയെ മറികടന്ന് ആഴ്‌സണല്‍ കിരീടം നേടുന്ന കാഴ്‌ച്ചയാണ് കണ്ടത്. 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് ശേഷമാണ് ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നേടിയത്. പുതിയ സീസണ്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ വെല്ലുവിളിയാകും. പ്രധാന പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പടിയിറങ്ങിയ ശേഷമുള്ള ടീം ആണ് കളത്തിലിറങ്ങുക. 21ന് രാത്രി 12.30ന് ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് കിക്കോഫ്. നിലവിലെ ജേതാക്കളും ആതിഥേയ ടീമും ആയ ആഴ്‌സണലും കോവെന്‍ട്രിയും തമ്മിലാണ് ഏറ്റുമുട്ടുക.

താരാധിപത്യത്തിന്റെ ഫ്രഞ്ച് ലിഗ് വണ്‍

ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച താരങ്ങളും മറ്റ് ടീമുകളിലായി കളിക്കുന്ന മികച്ച ഫുട്‌ബോളര്‍മാരും ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. പക്ഷെ ഫ്രഞ്ച് ലീഗിലേക്ക് വന്നാല്‍ അടിമുടി പിഎസ്ജി ആധിപത്യമാണ്. തുടര്‍ച്ചയായി അഞ്ചാം കിരീടമാണ് കഴിഞ്ഞ തവണ നേടിയതെങ്കിലും മുന്‍ സീസണുകളെ അപേക്ഷിച്ച് വലിയ വെല്ലുവിളിയാണ് തൊട്ടടുത്ത എതിരാളികളായ ലെന്‍സില്‍ നിന്നും പിഎസ്ജി നേരിട്ടത്. തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. ലോകകപ്പില്‍ സെമിയില്‍ സ്പാനിഷ് കരുത്തിന് മുന്നില്‍ നിലംപതിച്ചെങ്കിലും അതുവരെ ത്രസിപ്പിക്കുന്ന പ്രകടനവുമായാണ് ഫ്രഞ്ച് പട മുന്നേറിക്കൊണ്ടിരുന്നത്. 21ന് രാത്രി 12.15ന് മെഴ്‌സെല്‍-സ്ട്രാസ്‌ബോര്‍ഗ് ടീമുകള്‍ തമ്മലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ലിഗ് വണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുക.

ജര്‍മനിയുടെ സ്വന്തം ബുന്ദെസ് ലിഗ

യൂറോപ്യന്‍ ഫുട്‌ബോളില്‍ വലിയ മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കാന്‍ ജര്‍മന്‍ ബുന്ദെസ് ലിഗ ടീമുകള്‍ക്ക് സാധിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഓരോ സീസണിലും കാഴ്‌ച്ചവയ്‌ക്കുന്ന പ്രകടന മികവ്. പക്ഷെ വിദേശ താരങ്ങളാണ് ജര്‍മന്‍ ക്ലബ്ബുകളിലെത്തി വിജയക്കൊയ്‌ത്ത് നടത്തുന്നത്. ഒരു പതിറ്റാണ്ടോളമായി ജര്‍മന്‍ ലീഗുകളിലൊന്നും ജര്‍മന്‍ താരങ്ങള്‍ കേമന്‍മാരായി ഉയര്‍ന്നുവന്നിട്ടില്ല. അതിന്റെ പോരായ്‌മകള്‍ ജര്‍മന്‍ ദേശീയ ഫുട്‌ബോളില്‍ പ്രതിഫലിച്ചു വരുന്നു. ലോകകപ്പില്‍ തുടര്‍ച്ചയായി നേരിടുന്ന ക്ഷീണത്തിന്റെ കാരണവും മറ്റൊന്നല്ല. നിലവിലെ ജേതാക്കള്‍ ബയേണ്‍ മ്യൂണിക് ആണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജേതാക്കളാകുന്നത്. ഇത്തവണ ഏറ്റവും ഒടുവില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ ലീഗ് ആണ് ബുന്ദെസ് ലിഗ. 28ന് രാത്രി 12.00ന് ബയേണ്‍ സ്വന്തം സ്റ്റേഡിയം അലയന്‍സ് അരീനയില്‍ വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിനെ നേരിട്ടുകൊണ്ട് തുടങ്ങും.

തിളക്കം മങ്ങിയ സീരി എ

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ താരങ്ങള്‍ വന്നെത്താന്‍ ആഗ്രഹിച്ചിരുന്ന ടീമുകളായിരുന്നു ഇറ്റാലിയന്‍ സീരി എയിലേത്. പക്ഷെ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി ഇറ്റാലിയന്‍ ക്ലബ്ബുകള്‍ പലതും വലിയ ദുര്‍ഘടം പിടിച്ച അവസ്ഥയിലാണ്. സൂപ്പര്‍ താരങ്ങള്‍ പലതും അവരുടെ പ്രതാപ കാലം പിന്നിട്ട ശേഷം ചേക്കേറാനാകുന്ന ഇടമായി കാണുന്ന സ്ഥിതിയിലേക്ക് സീരി എ മാറിയിരിക്കുന്നു. റയല്‍ വിട്ടുപോയ ക്രിസ്റ്റിയാനോയും പ്രീമിയര്‍ ലീഗ് വിട്ടുപോയ ലുക്കാക്കുവും കെവിന്‍ ഡിബ്രൂയിനെയും എല്ലാം ഇതിന്റെ ഉദാഹരണം മാത്രം. പുതിയ സീസണിന് തുടക്കമിടുമ്പോഴും ട്രാന്‍സ്ഫറുകളില്‍ ഇറ്റാലിയന്‍ ക്ലബ്ബുകളൊന്നും വലിയ പ്രയത്‌നം നടത്തിയതായി കണ്ടിട്ടില്ല. 22ന് രാത്രി പത്തിന് രണ്ട് മത്സരങ്ങളോടെയാണ് പുതിയ സീസണ്‍ ഇറ്റാലിയന്‍ സീരി എ ആരംഭിക്കുന്നത്. ബ്‌ളൂനെര്‍ജിയില്‍ ഉദിനീസും-കോമോയും ഏറ്റുമുട്ടുന്ന അതേ സമയത്ത് നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍-മോന്‍സ പോരാട്ടം മിലായന്‍ തട്ടകം സാന്‍സിറോയില്‍ നടക്കും.

Recent Posts