രാവണനു നിശ്ചയമുണ്ട്, രാമന്‍ കേവലമനുഷ്യനല്ല. രഘുകുലത്തില്‍ വന്നുപിറന്നിരിക്കുന്നത് സാക്ഷാല്‍ ഭഗവാനാകാം. തന്നെ വധിക്കുക എന്നതായിരിക്കും അവതാരലക്ഷ്യം.
ഭഗവാന്റെ കൈകൊണ്ടു മരിച്ചാല്‍ വൈകുണ്ഠരാജ്യം പ്രാപിക്കാം. അല്ല, തോല്‍പിക്കാനാകുകയാണെങ്കില്‍ രാക്ഷസരാജ്യത്ത് സുഖമായി വാഴുകയുമാകാം. രണ്ടായാ
ലും മടിച്ചുനില്‍ക്കേണ്ടതില്ല.
‘വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുള്ളൂ ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍ ‘ .
സീതാപഹരണം എന്ന മൂലനാശനമായ കാര്യം ആരാണു രാവണനുപദേശിച്ചതെന്നാണ് മാരീചന്റെ ആശ്ചര്യം. ജടാവല്‍ക്കലധാരിയായി നിരന്തരം രാമനാമം ജപി
ച്ചിരിക്കുന്ന തന്നെ സമീപിച്ചിരിക്കുന്ന രാക്ഷസരാജന് രാമനാരെന്നറിയുമോ?!
കോപാന്ധനും കാമാന്ധനുമായ രാവണനുണ്ടോ ഇതു വല്ലതും കേള്‍ക്കാന്‍ സാവകാശം. ഇനി മറുത്തുപറഞ്ഞാല്‍ എന്റെ വാളിനു നീ പാത്രമെന്നു രാവണന്‍. മരണം ഉറപ്പെങ്കില്‍ എന്തിനു ദുഷ്ടായുധമേറ്റു നരകത്തില്‍ പോകണം? രാമസായകമേറ്റു പുണ്യസഞ്ചയത്താല്‍ മുക്തനാകുകയാണ് ഉചിതം. രാവണനു വഴിപ്പെടാന്‍ മാരീചന് ഇനി കൂടുതല്‍ ആലോചിക്കേണ്ടതില്ല.
















