ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം. വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ നിർണായക പരാമർശമുള്ളത്. നിലവിലുള്ള കരാറുകളുടെയും ട്രൈബ്യൂണൽ-കോടതി വിധികളുടെയും അടിസ്ഥാനത്തിൽ ജലനിരപ്പ് ഉയർത്തുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലെയുള്ള പദ്ധതികളെ എതിർക്കുന്നത് ഉൾപ്പെടെ തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കും. അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കും.
ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്‌ക്കായും സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.











