
കണ്ണൂർ : കനത്ത മഴയിൽ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കിട്ടി.
തേജസ്വിനി പുഴയ്‌ക്ക് നടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നിയുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ രാജേഷ് തിരിച്ചു പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്നു.
രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കടക്കവെ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു. സാഹസികത എന്നും ഹരമായിരുന്ന രാജേഷ് മുമ്പ് വയനാട്ടിലും രക്ഷാപ്രവർത്തനത്തിന് പോയിരുന്നു. അഡ്വഞ്ചർ ഡിസാസ്‌റ്റർ സൊസൈറ്റിയിൽ അംഗമായ രാജേഷ് ഒരുമാസം മുൻപാണ് പരിശീലനത്തിനായി കണ്ണൂരിൽ എത്തിയത്.
ത്രോബോളിൽ ദേശീയ ടീം അംഗവുമാണ്. രണ്ടുവർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത് ട്രെയിനിൽ നിന്ന് വീണു മരിച്ചിരുന്നു. കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകനാണ്. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്. സഹോദരി: ആശ.