തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയും നിയമവാഴ്ചയെയും കാറ്റിൽപ്പറത്തിക്കൊണ്ട്, തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്ക് എതിരെ സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടി കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ അരങ്ങേറുന്ന ഏകാധിപത്യ പ്രവണതകളുടെ നേർക്കാഴ്ചയാണെന്ന് കുമ്മനം രാജശേഖരൻ.
ഭരണഘടനയുടെ ആർട്ടിക്കിൾ 166 വിഭാവനം ചെയ്യുന്ന ‘റൂൾസ് ഓഫ് ബിസിനസ്സ്’ അനുസരിച്ച് കൃത്യമായ ഫയൽ പരിശോധന നടത്തുക മാത്രമാണ് ഒരു കെ.എ.എസ് ഉദ്യോഗസ്ഥയെന്ന നിലയിൽ അവർ ചെയ്തത്. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര വിഭജന തത്വങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്; ഒരു കൗൺസിലറെ അയോഗ്യനാക്കാനുള്ള അധികാരം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമാണെന്നിരിക്കെ, ആ അധികാരപരിധിയിൽ കയറിനിന്ന് മന്ത്രി ഫയലിൽ നിർദ്ദേശം എഴുതുന്നത് ഏത് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്?
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം രാഷ്‌ട്രീയ സമ്മർദ്ദങ്ങളിൽ നിന്നും പ്രതികാര നടപടികളിൽ നിന്നും സംരക്ഷണം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളപ്പോൾ, സെക്രട്ടേറിയറ്റിൽ പതിവായി നടക്കുന്ന U.O Note കൈമാറ്റത്തെ കുറ്റകരമായി ചിത്രീകരിച്ച് ഒരു KAS ഓഫീസർക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുത്തത് സ്വാഭാവിക നീതിയുടെ നഗ്നമായ നിഷേധമാണ്. സെക്രട്ടേറിയറ്റിൽ വലിയ സാമ്പത്തിക തിരിമറികളിലും കോഴക്കേസുകളിലും പ്രതികളായ എത്രയോ ഉദ്യോഗസ്ഥർ സുഖമായി സേവനം അനുഷ്ഠിക്കുമ്പോൾ, KAS ചരിത്രത്തിൽ അഭിമാനകരമായ മാതൃകയായ ഒരു പെൺകുട്ടി തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം സത്യസന്ധമായി നടത്തിയതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു എന്നത് ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയും ഇരട്ടത്താപ്പുമാണ് വ്യക്തമാക്കുന്നത്.
നാളെ ഏതെങ്കിലും രാഷ്‌ട്രീയ നേതാവ് നിയമവിരുദ്ധമായ കാര്യം ആവശ്യപ്പെട്ടാൽ ഫയലിൽ സത്യം എഴുതാൻ ഏത് ഉദ്യോഗസ്ഥനാണ് ധൈര്യപ്പെടുകയെന്ന ഭയാനകമായ സന്ദേശമാണ് ഈ നടപടി താഴത്തട്ടിലേക്ക് നൽകുന്നത്. നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് കാര്യങ്ങൾ പരിശോധിച്ച മിടുക്കിയായ ഒരു വനിതാ ഉദ്യോഗസ്ഥയെ ബലിയാടാക്കുന്ന ഈ നടപടി ജനാധിപത്യ കേരളം ചോദ്യം ചെയ്യേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്ന ഈ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ബന്ധപ്പെട്ട മന്ത്രി രാജി വെക്കുകയോ ഈ നടപടി പൂർണ്ണമായും പിൻവലിക്കുകയോ ചെയ്യണം, കാരണം നിയമവാഴ്ച നിലനിൽക്കേണ്ട ഒരു സമൂഹത്തിൽ ഇത്തരം പകപോക്കലുകൾക്ക് ഒരിക്കലും സ്ഥാനമില്ല. – കുമ്മനം രാജശേഖരൻ പറഞ്ഞു.














