Kerala

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: തുടര്‍ച്ചയായി ലഭിക്കുന്ന അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്നതിനാല്‍ വിവിധ കാര്‍ഷികവിളകളില്‍ രോഗങ്ങള്‍ വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളതെന്ന് കേരള കാര്‍ഷിക സര്‍വകലാശാല അറിയിച്ചു. മഴ മാറിയ ഉടന്‍ കൃഷിയിടങ്ങളില്‍ നിന്നുള്ള അധികജലം ഒഴുക്കിക്കളയുകയും ശാസ്ത്രീയ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

നെല്‍പ്പാടങ്ങളില്‍: നിലവിലെ കാലാവസ്ഥയില്‍ ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ് (ഇല കരിച്ചില്‍ രോഗം) വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. രോഗം വരുന്നതിന് മുമ്പ് തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ച ചാണക തെളി ചേര്‍ത്ത് ഇലകളില്‍ നന്നായി തളിക്കണം. കൂടാതെ, ഏക്കറിന് 2 കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ 20 തുണിസഞ്ചികളിലായി (ഓരോ സഞ്ചിയിലും 100 ഗ്രാം വീതം) നിറച്ച് വയലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തില്‍ ഇടുക. ബ്ലീച്ചിങ് പൗഡര്‍ നേരിട്ട് വയലില്‍ വിതറരുത്.

വാഴകൃഷിയില്‍: മഴക്കാലത്ത് റൈസോം റോട്ട് (മാണം അഴുകല്‍) രോഗം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ തുറന്ന് നീര്‍വാര്‍ച്ച ഉറപ്പാക്കണം. രോഗപ്രതിരോധത്തിനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ഓരോ വാഴയുടെയും ചുവട്ടില്‍ 5 ലിറ്റര്‍ വീതം ഒഴിച്ചുകൊടുക്കണം. രോഗലക്ഷണമുള്ള ചെടികള്‍ പ്രത്യേകം നിരീക്ഷിച്ച് ഗുരുതരമായി ബാധിച്ചവ ഉടന്‍ നീക്കണം.

കുരുമുളക്, കവുങ്ങ്, ജാതി: കുരുമുളകില്‍ ദ്രുതവാട്ടവും കവുങ്ങില്‍ മഹാളിയും ജാതിയില്‍ ഇലകൊഴിച്ചില്‍ രോഗവും പടരാന്‍ സാധ്യതയേറെയാണ്. തോട്ടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുകയും രോഗം ബാധിച്ച ഇലകളും ഉണങ്ങിയ കൊമ്പുകളും ശേഖരിച്ച് കത്തിച്ചു നശിപ്പിക്കുകയും വേണം. മഴ മാറി ഇലകള്‍ ഉണങ്ങിയ ശേഷം ഒരു ശതമാനം ബോ
ര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും.

പച്ചക്കറി വിളകളില്‍: തക്കാളി, മുളക്, വഴുതന, വെണ്ട, പയര്‍, പാവല്‍, പടവലം, വെള്ളരി തുടങ്ങിയവയില്‍ വേര് അഴുകല്‍, വാട്ടം, ഇലപ്പുള്ളി, കായ ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാം. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ ഒരുക്കുകയും രോഗം ബാധിച്ച ഇലകളും കായ്‌കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കുന്നത് രോഗപ്രതിരോധത്തിന് ഉത്തമമാണ്. പടരുന്ന വിളകള്‍ക്ക് താങ്ങ് ഉറപ്പാക്കി കായ്‌കള്‍ മണ്ണില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രത്യേക ശ്രദ്ധക്ക്: മഴ പെയ്യുന്ന സമയത്ത് കീടനാശിനികളും കുമിള്‍നാശിനികളും പ്രയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മഴ അവസാനിച്ച് ഇലകള്‍ നന്നായി ഉണങ്ങിയ ശേഷം മാത്രമേ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കാവൂ.