ന്യൂദല്‍ഹി: ഇറാന്‍ യുദ്ധത്താലും റഷ്യ-ഉക്രൈന്‍ യുദ്ധത്താലും ലോകം മുഴുവന്‍ വലയുമ്പോഴും അമേരിക്കയിലെ എണ്ണക്കമ്പനികള്‍ ലാഭം വാരിക്കൂട്ടുന്നു. 90 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ എണ്ണക്കമ്പനികളെല്ലാം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ഈ യുദ്ധത്തിനിടയിലും അമേരിക്കയിലെ സുപ്രധാന എണ്ണക്കമ്പനികള്‍ റെക്കോർഡ് ലാഭമാണ് സ്വന്തമാക്കിയത്.
അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളായ എക്സോണ്‍മൊബിലും ഷെവ്‍റോണും രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) മാത്രം നേടിയത് ഏകദേശം 2650 കോടി ഡോളറിന്റെ (ഏകദേശം രണ്ടര ലക്ഷം കോടി ഇന്ത്യൻ രൂപ) ലാഭമാണ്. ഷെവ്‍റോണ്‍ 1220 കോടി ഡോളറും (ഒരു വർഷം മുൻപുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ്), എക്സോണ്‍ 1453 കോടി ഡോളറുമാണ് ലാഭം രേഖപ്പെടുത്തിയത്. രാജ്യാന്തരതലത്തിലുള്ള എണ്ണ പ്രതിസന്ധി മുതലെടുത്ത് ഉല്‍പാദനം കൂട്ടി വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിച്ചതാണ് ഇവർക്ക് തുണയായത്. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇക്കാര്യത്തില്‍ അമേരിക്കയെ സഹായിക്കുന്നു.
യൂറോപ്പിലെ 6 പ്രധാന എണ്ണക്കമ്പനികളും 40 ശതമാനം വർധനവോടെ 2200 കോടി ഡോളറിന്റെ പ്രവർത്തന ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ യുദ്ധത്തിനു മുൻപ് ബാരലിന് 72 ഡോളർ ആയിരുന്ന ക്രൂഡോയില്‍ വില, ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതോടെ 120 ഡോളർ വരെ എത്തിയിരുന്നു. കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന എണ്ണ കൃത്യസമയത്ത് അമേരിക്ക, യൂറോപ്യൻ കമ്പനികള്‍ വിപണിയിലെത്തിച്ചതും, റഷ്യൻ-പശ്ചിമേഷ്യൻ എണ്ണശുദ്ധീകരണ ശാലകള്‍ പണിമുടക്കിയതും ഇവർക്ക് അനുകൂലമായി.
ആഗോളതലത്തിലുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും യുദ്ധങ്ങളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍, അമേരിക്കയിലെയും യൂറോപ്പിലേയും കോർപ്പറേറ്റുകള്‍ അത് കോടികളുടെ ലാഭമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
















