Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ കൊക്രോച്ച് ജനതാ പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നീക്കം.

പിഎസ്‌സി കഴിഞ്ഞദിവസം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സിനുള്ള പ്രിലിമിനറി പരീക്ഷയുടെ 34-ാമത്തെ ചോദ്യമാണ് കൊക്രോച്ച് ജനതാ പാര്‍ട്ടി ആരംഭിച്ച ദിവസം ഏതെന്ന്. ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ നാല് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ഓപ്ഷന്‍ ‘എ’, 2026 മെയ് 18, ‘ബി’ 2026 മെയ് 17, ‘സി’ 2026 മെയ് 16, ‘ഡി’ 2026 മെയ് 19. കൊക്രോച്ച് ജനതാ പാര്‍ട്ടി എന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോ സാംസ്‌കാരിക സംഘടനയോ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

ഇത്തരമൊരു കൂട്ടായ്‌മയ്‌ക്ക് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഒരു ചോദ്യാവലിയില്‍ ഉള്‍പ്പെടാനും മാത്രം എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദക്ഷിണ ക്ഷേത്ര പ്രമുഖ് പി. എസ് ഗോപകുമാര്‍ ചോദിച്ചു.

കൊക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപനം ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കേണ്ട ഒന്നാണ് എന്ന് യുവാക്കള്‍ക്ക് പരോക്ഷ സന്ദേശം നല്‍കുന്നതായിപ്പോയി പിഎസ്‌സിയുടെ നടപടിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇതേ പരീക്ഷയില്‍ പന്ത്രണ്ടാമത്തെ ചോദ്യം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം ഏതെന്നാണ്. ഇതിനും നാല് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ‘എ’ – പഴശ്ശി കലാപം, ‘ബി’ – മലബാര്‍ കലാപം, ‘സി’ – കല്ലുമാല സമരം, ‘ഡി’ – ആറ്റിങ്ങല്‍ കലാപം. ഇതില്‍ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച ശരി ഉത്തരം ആറ്റിങ്ങല്‍ കലാപം ആണ്.

എന്നാല്‍, ഒന്നാമത്തെ ഓപ്ഷനായ പഴശ്ശി കലാപം ഐതിഹാസികമായ സ്വാതന്ത്ര്യ പോരാട്ടവും, കല്ലുമാല സമരം മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന സാമൂഹ്യമുന്നേറ്റവുമായിരുന്നു. മലബാര്‍ കലാപം ലക്ഷണമൊത്ത വര്‍ഗീയ കലാപമായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ സമരങ്ങളുടെയും സാമൂഹ്യ മുന്നേറ്റങ്ങളുടെയും പട്ടികയില്‍ മലബാര്‍ കലാപത്തെ ഉള്‍പ്പെടുത്തി വെള്ളപൂശാനുള്ള ശ്രമമാണ് ഇതിലൂടെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയിട്ടുള്ളതെന്ന് ഗോപകുമാര്‍ ആരോപിച്ചു.