
കൊല്ലം: വിമാന സർവീസ് മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് വിദേശത്തേക്കുള്ള കണക്ടിങ് വിമാനം നഷ്ടപ്പെടുകയും സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും നേരിടേണ്ടി വന്ന യാത്രക്കാരന് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. കൊല്ലം മരുത്തടി സ്വദേശിയായ കപിൽദേവ് നൽകിയ പരാതിയിലാണ് വിധി. പരാതിക്കാരന്റെ ഭാര്യയും അംഗീകൃത പ്രതിനിധിയുമായ ഷിജിയാണ് കേസ് നടത്തിയത്.
തിരുവനന്തപുരം–മുംബൈ എയർ ഇന്ത്യ വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് മുംബൈയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാൻ പരാതിക്കാരന് കഴിഞ്ഞില്ല. ഇതുമൂലം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരികയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വിമാനം വൈകിയ വിവരം യാത്രക്കാരനെ യഥാസമയം അറിയിച്ചിരുന്നുവെന്നോ ആവശ്യമായ സഹായം നൽകിയിരുന്നുവെന്നോ തെളിയിക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന് കമ്മിഷൻ കണ്ടെത്തി. ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും യാത്രക്കാരന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും ഉണ്ടായെന്നും കമ്മിഷൻ വിലയിരുത്തി. കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ, സാമ്പത്തിക നഷ്ടപരിഹാരമായി 83,000, മാനസിക ക്ലേശത്തിനുള്ള നഷ്ടപരിഹാരമായി 50,000, കേസ് ചെലവായി 3,000 എന്നിവ ഉൾപ്പെടെ 1,36,000 ഒരു മാസത്തിനകം നൽകാൻ എയർ ഇന്ത്യയ്‌ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കമ്മിഷൻ നിർദേശിച്ചു. നിശ്ചിത സമയത്തിനകം തുക നൽകാത്തപക്ഷം നഷ്ടപരിഹാര തുകയ്‌ക്ക് വാർഷിക ഒമ്പത് % പലിശയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. മനോജ് ശ്രീധർ, അഡ്വ. ടി കെ ജയകുമാരി, അഡ്വ. ദേവലക്ഷ്മി മനോജ്, അഡ്വ. സൂര്യ രാജ് എന്നിവർ ഹാജരായി.