
ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ക്ഷേത്ര വസ്തുവിന്മേല്‍ വീണ്ടും തടസവാദവുമായി പടനിലം സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. തുടര്‍ന്നുള്ള തീരുമാനം കൈക്കൊള്ളാന്‍ മുതുകാട്ടുകര ഭരണസമിതി ഞായറാഴ്ച രാവിലെ 10.30 ന് മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അടിയന്തിര പൊതുയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എടുക്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി ഭരണസമിതി മുന്നോട്ടു പോകും.
ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി രൂപം കൊണ്ട ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി വിവിധ ഹൈന്ദവ സംഘടനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തുവരുന്നു. സിപിഎമ്മിന്റെ ഏതാനും പ്രാദേശിക നേതാക്കളുടെ രാഷ്‌ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് വസ്തുവിന്മേല്‍ വീണ്ടും അവകാശവാദം ഉന്നയിയുന്നത്. ഇവരുടെ മുഖംമൂടി അഴിക്കുവാന്‍ വരും ദിവസങ്ങളിലായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു സാധിക്കുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടല്‍.
2020 സപ്തംബര്‍ മാസത്തില്‍ മാവേലിക്കര കോടതി മുന്‍കാല പ്രാബല്യത്തോടെ അനുകൂല വിധി പ്രസ്താവിക്കുകയും തുടര്‍ന്ന് ക്ഷേത്ര ഭരണ സമിതി നാളിതു വരെ കരം ഒടുക്കി വരുന്നതുമായ വസ്തുവിന്മേല്‍ തടസവാദവുമായി വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലന്ന് ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പടനിലം പരബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട കരയാണ് മുതുകാട്ടുകര. ക്ഷേത്ര ഭൂമി സംരക്ഷിച്ചു നിലനി ര്‍ത്തുകയെന്നത് മുതുകാട്ടുകര അടക്കമുള്ള പടനിലം ക്ഷേത്രത്തിന്റെ ഭാഗമായ 16കരക്കാര്‍ക്കും ബാധ്യതയുണ്ടെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
സ്‌ക്കൂള്‍ മാനേജ്‌മെന്റിന്റെ അവകാശവാദത്തെ തള്ളിക്കളയാന്‍ 16 കരയിലേയും ഹൈന്ദവരും കരകമ്മിറ്റികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ക്ഷേത്രഭൂമി സംരക്ഷണ സമരസമിതി അഭ്യര്‍ത്ഥിച്ചു.