
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബർ 12, 13 തീയതികളിലായിരിക്കും സന്ദർശനം. 2020-ലെ ഗൽവാൻ സംഘർഷത്തിനുശേഷം ഉഭയകക്ഷി ബന്ധം ഏറ്റവും മോശം അവസ്ഥയിലായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്.
2013 മുതൽ ചൈനീസ് പ്രസിഡന്റായി തുടരുന്ന ഷീ ജിൻപിങ് ഇതിനകം മൂന്ന് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടൽ ഉഭയകക്ഷി ബാധിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ്, 2019 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സെപ്റ്റംബറിലെ സന്ദർശനം നടന്നാൽ ഏതാണ്ട് ആറ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കുമിത്.
ഷീയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും നയതന്ത്ര ചർച്ചകൾ ശക്തമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉന്നതതല ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദർശിച്ചേക്കും. അതിർത്തി വിഷയങ്ങളിലെ കൂടിയാലോചനകൾക്കായുള്ള യോഗങ്ങളും വരും ആഴ്ചകളിൽ ഉണ്ടായേക്കും. തുടർന്ന് ഇരു രാജ്യങ്ങളുടെയും അതിർത്തി വിഷയങ്ങളിലെ പ്രത്യേക പ്രതിനിധികളും ചർച്ചകൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.