ഭോപ്പാൽ: മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് നാല് പേര്‍ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ തകർന്നത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് നിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓരോ നിലകളിൽ 12 മുറികളുണ്ടായിരുന്നു. കോർപറേഷന്റെ പരിശോധനയിൽ ‘കാറ്റഗറി സി’ വിഭാഗത്തിലാണ് ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നത്. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു
രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങള്‍ കേട്ടതായി താമസക്കാർ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിരവധി കുടുംബങ്ങൾ കെട്ടിടത്തിൽ നിന്ന് നേരത്തെ താമസം മാറിയിരുനനു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുമ്പോഴാണ് തകർന്നുവീണത്.
ദേശീയ ദുരന്തനിവാരണ സേന, താനെ ദുരന്തനിവാരണ സേന, പ്രാദേശിക അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡ്, നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തൽ യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.











