
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർക്ക് രാഷ്‌ട്രീയ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തൽ. ഇടത് അനുകൂല അധ്യാപക സംഘടനയായ കെആർടിഎയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികളാണ് ഇരുവരും. കാവ്യ കൺവീനറും നിഷ്മ ജോയിന്റ് കൺവീനറുമായിരുന്നു എന്ന് വ്യക്തമാക്കുന്ന സംഘടനാ പോസ്റ്ററുകൾ പുറത്തുവന്നിട്ടുണ്ട്.
അധ്യാപികമാർ വർഷങ്ങളായി ഒരേ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. സാധാരണ ഒരു വർഷത്തേക്കുള്ള നിയമനമാണ് ഈ തസ്തികയിലേത്. എന്നാൽ ഇവർ തുടർച്ചയായി നിയമനം നേടിയ രാഷ്‌ട്രീയ സ്വാധീനത്താലാണ് എന്ന ആരോപണവും ശക്തമാണ്. മുൻപ് കേസിൽ ആദ്യം അറസ്റ്റിലായ കായിക അധ്യാപികയായ കീർത്തനയുടെ കയ്യിൽ നിന്നും സൂംബാ ഡാൻസ് പരിശീലന സമയത്ത് ലഹരി പദാർത്ഥം താഴെ വീണിരുന്നു. കുട്ടികൾ അത് കണ്ട് പരാതി പറഞ്ഞെങ്കിലും അന്വേഷണമുണ്ടായില്ല. പകരം സംഭവം ഒതുക്കി തീർക്കുകയായിരുന്നു
മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരി തേടിയാണ് അധ്യാപികമാർ ലഹരി ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പങ്കിട്ടെടുക്കുകയായിരുന്നു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിഞ്ഞു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയത്. പണം അയച്ചുകൊടുത്തവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.
അതേസമയം വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികമാര്‍ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടും. പ്രതികളുടെ അക്കൗണ്ട് വഴി ലഹരിക്കായി കോടികളുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിസാര ശമ്പളമുള്ളവരാണ് പിടിയിലായ അദ്ധ്യാപികമാര്‍. എന്നാല്‍ ഇവരുടെ അക്കൗണ്ടിലുള്ളത് ലക്ഷങ്ങളാണ്. കൂടാതെ ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകള്‍ കണ്ടെത്തി. പ്രതികള്‍ ലഹരി വില്‍പന വഴി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ എന്‍ഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ. കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 28ന് അറസ്റ്റിലായ സഫുവാന്‍ അടക്കം അഞ്ച് പ്രതികളാണ് ഇതുവരെ കേസില്‍ പിടിയിലായിട്ടുള്ളത്. അവസാനം പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് ഒരു കോടിയിലേറെ രൂപയുടെ ഇടപാടാണ്. സാധാരണ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് വന്ന പണം ലഹരി ഇടപാടിലൂടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ അദ്ധ്യാപികമാരായതിനാല്‍ ഇവര്‍ കുട്ടികളെയും ലഹരി വില്‍പനയുടെ ഭാഗമാക്കിയോയെന്ന വലിയ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇതുവരെ രക്ഷിതാക്കളില്‍ നിന്നോ മറ്റോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറല്‍ എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.