ഇന്നത്തെ തലമുറയെ പോലെയല്ല താൻ വളർന്ന് വന്നതെന്ന് നടി ഉർവശി. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഈ ജനറേഷനുണ്ട്. നമ്മൾ ലെെം ലെെറ്റിലാണ് അവിടെ പ്രത്യേക പെരുമാറ്റം വേണം എന്നൊക്കെ ഓർമ്മിപ്പിക്കുന്നവരല്ല തന്റെ വീട്ടുകാരെന്നും ഉർവശി പറയുന്നു.
‘ എന്തുപറ്റി സംസാരമൊക്കെ മാറി വരുന്നു എന്ന് നമ്മളെ ഓർമ്മിപ്പിക്കും. മുട്ടു വേദന വന്നപ്പോൾ ഡോക്ടർ പറഞ്ഞത് കാലിൻമേൽ കാൽ കയറ്റി ഇരിക്കാനാണ്. പക്ഷെ എന്റെ വീട്ടിൽ സമ്മതിക്കില്ല. എന്തുപറ്റി മക്കളേ കാൽ ഭാരമായി തോന്നുന്നോ ചോദിക്കും. എന്നാലും ആരുമില്ലാത്തപ്പോൾ ഞാനങ്ങനെ ഇരിക്കും.
നല്ല വിദ്യഭ്യാസമുള്ളയാളാണ് അമ്മ. പക്ഷെ പറഞ്ഞ് തരുന്നത് ഇങ്ങനെയാണ്. കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും. അങ്ങനെ സംസാരിച്ചത് ഭയങ്കര മോശമായി പോയി എന്ന് പറയും. വല്ലാത്തൊരു അന്തരീക്ഷമാകും വീട്ടിൽ. നമ്മുടെ ഓപ്പോസിറ്റുള്ള ആളെ വ്രണപ്പെടുത്താതെ പെരുമാറിയേ പറ്റൂ എന്ന ചിന്ത അറിയാതെ മനസിൽ കിടക്കുകയാണ്.
കുറേ ഇറിറ്റേഷൻ വരുമ്പോൾ അറിയാതെ കുറച്ച് പ്രകടിപ്പിച്ച് പോകും. കുറച്ച് കഴിയുമ്പോൾ അമ്മയെയും വീട്ടിലുള്ളവരെയും ഓർക്കും. കുടുംബാന്തരീക്ഷങ്ങൾ പെരുമാറ്റത്തിൽ വലിയ ഘടകമാണെന്നും ഉർവശി പറഞ്ഞു.
ഞങ്ങളൊക്കെ കല്യാണം കഴിച്ച് പോകുന്നിടത്ത് അഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത്. പിന്നെ അച്ഛനും അമ്മയും ഞങ്ങൾക്ക് തന്ന സ്വാതന്ത്രമുണ്ട്. ഏത് ജോലിയും തല നിവർന്ന് നിന്ന് ചെയ്യുക. അഭിനയ ജീവിതം ഒട്ടും മോശപ്പെട്ട കാര്യമല്ല എന്ന് പഠിപ്പിച്ചു. എങ്കിൽപ്പോലും ഞാൻ വാങ്ങിയ പ്രതിഫലമെത്രയാണെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചിട്ടില്ല. എന്റെ ആവശ്യങ്ങളെല്ലാം സാധിച്ച് തരുന്നു. പക്ഷെ എന്റെ മകൾക്ക് അതേക്കുറിച്ചെല്ലാം ഇന്ന് കൃത്യമായ ധാരണയുണ്ടെന്ന് ഉർവശി പറയുന്നു.
















