ആലുവ: ആലുവയിൽനിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്‌ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസ്.കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സുഹൃത്തിന്റെ ഫോണിൽ ഇൻസ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ഇവരുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയത്.
കുട്ടിയുമായി ആലുവ പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച രാത്രിയോടെ കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങാൻ പോയ കുട്ടിയെയാണ് കാണാതായത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിക്കുന്നത്. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇവർ തമ്മിൽ പരിചയപ്പെട്ട സാഹചര്യവും പരിശോധിക്കും.
പെൺകുട്ടിക്ക് മതിയായ കൗൺസലിങ് കൊടുത്തശേഷം കൂടുതൽ ചോദ്യംചെയ്യലിന് വിധേയമാക്കും. രണ്ടുപേരുടെ കൈയിലും മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ തുണയായത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പുണേയിൽ വെച്ചാണ് ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയത്.
















