ന്യൂദല്‍ഹി: ഇന്ത്യൻ കറൻസി സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുങ്ങുന്നു. 10, 20 മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഫീൽഡ് ട്രയൽ വിജയകരമായാൽ ഈ നോട്ടുകൾ സാധാരണ പ്രചാരത്തിലേക്ക് കൊണ്ടുവരും.
ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. റിസർവ് ബാങ്കിന്റെ കേന്ദ്രബോർഡിന്റെ ശുപാർശ പ്രകാരം 10, 20 വിഭാഗത്തിൽ ഒരു ബില്യൺ വീതം (100 കോടി വീതം) പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനാണ് തീരുമാനം.
എന്നാൽ നിലവിൽ പ്രചാരത്തിലുള്ള പേപ്പർ നോട്ടുകൾ പൂർണമായും പിൻവലിക്കാനോ അവയ്‌ക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ മാത്രം കൊണ്ടുവരാനോ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ പോളിമർ നോട്ടുകളും നിലവിലെ പേപ്പർ നോട്ടുകളും ഒരേസമയം പ്രചാരത്തിലുണ്ടാകും.
പരമ്പരാഗത പേപ്പറിന് പകരം പ്രത്യേക പ്ലാസ്റ്റിക് പോളിമറിലാണ് ഈ നോട്ടുകൾ അച്ചടിക്കുന്നത്. ഇന്ത്യയിലെ നിലവിലെ നോട്ടുകൾ മരങ്ങളിൽ നിന്നുള്ള പേപ്പറിലല്ല, പരുത്തി നാരുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതിനാൽ പോളിമർ നോട്ടുകളിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ലക്ഷ്യം വനസംരക്ഷണമല്ല, മറിച്ച് കൂടുതൽ കാലം ഉപയോഗിക്കാവുന്ന നോട്ടുകൾ ലഭ്യമാക്കുകയെന്നതാണ്.
പോളിമർ നോട്ടുകൾക്ക് സാധാരണ പേപ്പർ നോട്ടുകളേക്കാൾ രണ്ടുമുതൽ ആറിരട്ടി വരെ കൂടുതൽ ആയുസ്സുണ്ടെന്നാണ് അന്താരാഷ്‌ട്ര പഠനങ്ങൾ വ്യക്തമാക്കുന്നത്. കീറൽ, നനവ്, അഴുക്ക് എന്നിവയെ കൂടുതൽ പ്രതിരോധിക്കാനും ഇവയ്‌ക്ക് കഴിയും. ഇതിലൂടെ പുതിയ നോട്ടുകൾ അച്ചടിക്കുന്ന ചെലവും പഴയ നോട്ടുകൾ മാറ്റാനുള്ള ചെലവും ഗണ്യമായി കുറയും.
സുരക്ഷാ സവിശേഷതകൾ കൂടുതൽ ഉൾപ്പെടുത്താൻ കഴിയുന്നതിനാൽ കള്ളനോട്ടുകൾ തടയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പോളിമർ നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം ഓസ്ട്രേലിയയാണ്. 1988-ലാണിത്. പിന്നാലെ ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങി 60-ലധികം രാജ്യങ്ങൾ വിവിധ മൂല്യങ്ങളിലുള്ള പോളിമർ കറൻസികൾ പുറത്തിറക്കി.
















