India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭുവനേശ്വര്‍(ഒഡീഷ): രാഷ്‌ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്‌ക്കായി നടന്ന അനശ്വര ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്‌ട്രരക്ഷയ്‌ക്കായി പൊരുതുന്നവരെ ശാരീരികമായി ഇല്ലാതാക്കിയാല്‍ ഭാരതത്തെ നശിപ്പിക്കാമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യമാണെന്ന് അവര്‍ മനസിലാക്കണം. ഒരു ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയാല്‍, നിരവധി ലക്ഷ്മണാനന്ദമാര്‍ ജനിക്കും. കാരണം ഈ രാഷ്‌ട്രം മരണമില്ലാത്തതാണ്, സര്‍കാര്യവാഹ് പറഞ്ഞു. റെയില്‍വേ ഓഡിറ്റോറിയത്തില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്മൃതി ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി: കൃതി ഏവം വ്യക്തിത്വ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

ധര്‍മ്മരക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്യാഗികളുടെ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഗുരു തേഗ്ബഹാദൂറും സ്വാമി ശ്രദ്ധാനന്ദനും മുതല്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വരെയുള്ള ആചാര്യന്മാര്‍ ഈ പോരാട്ടത്തില്‍ ജീവന്‍ സമര്‍പ്പിച്ചവരാണ്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകളും മറ്റ് പലയിടങ്ങളിലും നക്‌സലൈറ്റുകളും പരിശ്രമിച്ചത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആക്രമിച്ച് ഇല്ലാതാക്കാനാണ്. എന്നാല്‍ അക്രമങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവേശം പകരുകയാണ് ചെയ്തത്.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്വജീവിതം ധര്‍മ്മരക്ഷയ്‌ക്കും സമരസതയ്‌ക്കും സംഘടിതസമാജത്തിനും വേണ്ടി സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അദ്ദേഹം സജ്ജരാക്കി. വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ഗോസംരക്ഷണത്തിനും അദ്ദേഹം മുന്‍തൂക്കം നല്കി. ആ ജീവിതത്തിന്റെ സമഗ്രരേഖ നിതാന്ത പ്രേരണയുടെ മാധ്യമമാണ്. പുതിയ തലമുറ അദ്ദേഹത്തിന്റെ ജീവിതകഥ പാഠമാക്കണം. ഗുരുക്കന്മാരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതുമാണ് യഥാര്‍ത്ഥ ഗുരുദക്ഷിണ, സര്‍കാര്യവാഹ് പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി, ധര്‍മേന്ദ്ര പ്രധാന്‍ എംപി, സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്മൃതി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ജീവന്‍ മുക്താനന്ദ പുരി, ട്രസ്റ്റി മന്‍സുഖ് ലാല്‍ സേതിയ, എഴുത്തുകാരായ ബിപിന്‍ ബിഹാരി നന്ദ്, ബഞ്ചനിധി പാണ്ഡ എന്നിവരും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

Recent Posts