ന്യൂദൽഹി: വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്‌സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങൾ വിശദീകരിച്ചത്. പകർപ്പവകാശ ലംഘനങ്ങളും ഓൺലൈൻ പൈറസിയും തടയുന്നതിനായി കൂടുതൽ ശക്തമാക്കിയ സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023 നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾക്കെതിരെയും ചാനലുകൾക്കെതിരെയും നടപടിയെടുത്തത്.
വ്യാജ പതിപ്പുകൾ കാരണം സിനിമാ മേഖല നേരിടുന്ന സാമ്പത്തികവും അല്ലാത്തതുമായ ഗുരുതര പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് ഐടി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കത്തിൽ വ്യക്തമാക്കി. പരാതികൾ ഏകോപിപ്പിച്ചു വേഗം നടപടിയെടുക്കാൻ പ്രത്യേക ആന്റി പൈറസി പോർട്ടൽ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകൾക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
















