തിരുവനന്തപുരം: പാചകത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘അമ്മമാര്‍ മകന്റെ ഭാര്യയ്‌ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശൻ നല്‍കിയ വിശദീകരണം. 14-ാമത് ‘പംപ’ സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
പ്രസംഗത്തിൽ താൻ ആദ്യം പറഞ്ഞത് അമ്മമാർ മക്കൾക്ക് പകർന്ന് നൽകണമെന്നാണ്. മക്കൾ എന്ന് പറയുന്നത് പെൺമക്കൾ മാത്രമായി എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മക്കൾക്കും കൊടുക്കണം വീട്ടിലേക്ക് പുതുതായി വരുന്ന ആൾ എന്ന നിലക്ക് മകന്റെ ഭാര്യക്കും കൊടുക്കണം എന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതിൽ എന്ത് സ്ത്രീവിരുദ്ധതയാണ് ഉള്ളതെന്നും സതീശൻ ചോദിച്ചു. കുറച്ച് ആളുകൾ മൈക്രോസ്‌കോപ് ലെൻസ് വെച്ച് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുകയാണെന്നും സതീശൻ പറഞ്ഞു.
















