India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ നീറ്റ് യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചാ കേസിൽ 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കുറ്റപത്രം നൽകിയത്. കേസ് പരിഗണിക്കുന്നതിനായി പ്രത്യേകമായി രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതി നാളെ കുറ്റപത്രം പരിഗണിക്കും.

കേസിൽ അറസ്റ്റിലായ രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേരും മഹാരാഷ്‌ട്ര സ്വദേശികളും ഉൾപ്പെടെയുള്ള 13 പേരാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. സ്വന്തം മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയവരാണ് ഈ നേതാക്കൾ. യഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോഖണ്ഡെ, പ്രഹ്ലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ഷിരുരെ, ശിവരാജ് രഘുനാഥ് മോട്ടെഗാവ്കർ, മനീഷ വാഗ്മരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ നിന്നുള്ള അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ് 2023) 315(5), 318(4), 61(2), 238, 303(2) വകുപ്പുകൾ, 1988ലെ അഴിമതി നിരോധന നിയമം, 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഉദ്യോഗസ്ഥർക്ക് ചോദ്യപേപ്പർ ചോർച്ചയിലുള്ള പങ്ക് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ 47 എൻ.ടി.എ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12നാണ് കേസിൽ ആദ്യമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരീക്ഷകളിൽ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയവ ചുമത്തിയായിരുന്നു കേസ്. മൂന്ന് മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് സി.ബി.ഐ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

അതിനിടെ, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി യഷ് യാദവിന് ജൂൺ 21ന് നടന്ന നീറ്റ് യു.ജി പരീക്ഷ എഴുതാനും, ജൂൺ 22ന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനും കോടതി നേരത്തെ അനുമതി നൽകിയിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതി ഉൾപ്പെടെ കർശന ഇടപെടൽ നടത്തിയതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമായത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.