അങ്കം അട്ടഹാസം’ എന്ന സിനിമയ്‌ക്ക് നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന നിർമാതാവ് അനിൽകുമാറിന്റെ ആരോപണം വലിയ വിവാദമായി മാറിയിരുന്നു. നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ അശ്വന്ത് കോക്കും മറുപടിയുമായി എത്തി.
പണം ആവശ്യപ്പെടുന്നതിന് തെളിവ് ഹാജരാക്കിയാൽ താൻ ഈ പണി നിർത്തുമെന്നാണ് അശ്വന്ത് കോക്ക് പറഞ്ഞത്. മാധവ് സുരേഷിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ ഫാനാണ് താനെന്നും ഗോകുൽ സുരേഷിന്റെ സിനിമകൾക്ക് മുൻപ് പോസിറ്റിവ് റിവ്യൂ പറഞ്ഞിട്ടുണ്ടെന്നും മാധവ് ധ്യാനിനെ കണ്ട് പഠിക്കണമെന്നും അശ്വന്ത് പറഞ്ഞിരുന്നു.
അശ്വന്ത് അന്ന് പറഞ്ഞതിന് മറുപടി പറയുകയാണ് ധ്യാനിപ്പോൾ. വെറൈറ്റി മീഡിയയോട് പ്രതികരിക്കുകയായിരുന്നു നടൻ. തനിക്കെതിരെ ആരോപണമുയർന്നപ്പോൾ തോന്നിയ അമർഷമാണ് അശ്വന്ത് കാണിച്ചതെന്നും റിവ്യൂ പറയാൻ അദ്ദേഹം പൈസ വാങ്ങില്ലെന്നാണ് തന്റെ അറിവെന്നും ധ്യാൻ പറഞ്ഞു. പക്ഷേ മാധവിന് കിട്ടിയ വിവരം പ്രകാരം അദ്ദേഹം അങ്ങനെ വാങ്ങിയെന്ന് ആരോ പറഞ്ഞു.
പക്ഷേ അശ്വന്ത് പ്രതികരിച്ച രീതിയോട് എനിക്ക് എതിര്‍പ്പുണ്ട്. ചില ചീത്തകള്‍ അധിക്ഷേപകരമായിരുന്നു. അത്രയും പറയേണ്ടിയിരുന്നില്ല എന്ന് ചില കൂട്ടുകാരോട് പറയുമല്ലോ. പക്ഷേ അയാളുടെ വിഷമം കൊണ്ട് പറഞ്ഞതായിരിക്കും.- ധ്യാന്‍ പറഞ്ഞു. “മാധവ് പറഞ്ഞതിലും തെറ്റുണ്ട്. അശ്വന്ത് പ്രതികരിച്ച രീതിയിലും തെറ്റുണ്ട്. ശരിയും തെറ്റുമൊക്കെ സബ്ജക്ടീവാണ്.
മറ്റൊരാളെ പറ്റി മോശം പറഞ്ഞിട്ട് എന്നെ പറ്റി നല്ലത് പറഞ്ഞപ്പോള്‍ അതില്‍ നിന്നും എനിക്ക് ആനന്ദമൊന്നും കിട്ടിയിട്ടില്ല. കാരണം മാധവ് എനിക്കൊരു സഹോദരനെ പോലെയാണ്. ചേട്ടനടക്കം എനിക്ക് ഈ വിഡിയോ അയച്ച് തന്നിരുന്നു. നിങ്ങളെ പറ്റി നല്ലത് പറഞ്ഞല്ലോ എന്ന് പറഞ്ഞ് സിനിമയിലുള്ള ഒരുപാട് പേര് അയച്ച് തന്നു.
അശ്വന്തിന് ഞാന്‍ ഇടക്ക് മെസേജ് അയക്കുന്നതാണ്. പക്ഷേ ഇതിനെ പറ്റി സംസാരിച്ചില്ല. 24 വയസുള്ള ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ പറഞ്ഞത് നമുക്ക് വേണേല്‍ ക്ഷമിച്ചു കൊടുക്കാം. പക്ഷേ ആ സമയത്ത് എങ്ങനെ റിയാക്ട് ചെയ്യണമെന്നത് അശ്വന്തിന്റെ ചോയ്‌സാണ്.
പക്ഷേ എനിക്ക് അതില്‍ വിഷമമുണ്ട്. മാധവിനേക്കാളും എനിക്ക് ബന്ധമുള്ളത് അശ്വന്തിനോടാണ്. പറയേണ്ട കാര്യങ്ങള്‍ പറയണമായിരുന്നു. പക്ഷേ ഇത്രയും പറയണമെന്നില്ലായിരുന്നുവെന്ന് തോന്നി”.- ധ്യാന്‍ പറഞ്ഞു.
















